വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പണം നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം.

വോട്ടർമാരെ സ്വാധീനിക്കാൻ പണത്തെ കൂടാതെ വിലകൂടിയ സാരികളും വിതരണം ചെയ്തു എന്ന പരാതിയില്‍ ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മിഷൻ രേഖപ്പെടുത്തി . ആർഡിഒ ഓഫീസിലെത്തിയാണ് ശോഭ കമ്മിഷന് മുമ്പാകെ മൊഴി നല്‍കിയത്.
വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ നെറികെട്ട രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം കേരള ജനത ഒന്നടങ്കം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വയോധികയായ ദേവു എന്ന സ്ത്രീക്ക് ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പുറത്തുവന്നതോടെയാണ് സംഭവം വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.

ശോഭയ്ക്കൊപ്പമെത്തിയ യുവതി വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പണം ലഭിച്ചുവെന്ന് വയോധിക ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് തിരുത്തി പറഞ്ഞു. അതേസമയം പിരായിരിയില്‍ വോട്ടർമാർക്ക് ബിജെപി സാരികള്‍ വിതരണം ചെയ്തതായും കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചു.
ശോഭാ സുരേന്ദ്രന്റെ വാദം
ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ശോഭാ സുരേന്ദ്രൻ ചെയ്തത്. ഇത് കോണ്‍ഗ്രസ് കെട്ടിച്ചമച്ച നാടകമാണെന്ന് വരെ ശോഭാ സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പുറത്ത് വന്ന ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ശോഭാ ആരോപിച്ചു.
പണം നല്‍കിയത് കോണ്‍ഗ്രസ് നിയോഗിച്ച വനിതയാണ് എന്നാണ് മറ്റൊരു ആരോപണം ഉന്നയിക്കുന്നത്. പ്രചാരണത്തിനിടെ കാറിലിരുന്നവർ തനിക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചിട്ടുണ്ടെന്ന് വരെ ശോഭാ സുരേന്ദ്രൻ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിച്ചു.
ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
ശോഭ ഉന്നയിച്ച വാദങ്ങള്‍ കള്ളമാണെന്ന് തെളിയിക്കാൻ കൂടുതല്‍ ദൃശ്യങ്ങളുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തി. പണം നല്‍കിയ സ്ത്രീ ശോഭാ സുരേന്ദ്രനൊപ്പം വിവിധ പ്രചാരണ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും സജീവമായി ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇതില്‍ ശോഭാ സുരേന്ദ്രന്റെ പ്രതികരണം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
സംഭവത്തില്‍ പാലക്കാട് ജില്ലാ കളക്ടർ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കമ്മിഷൻ വിശദമായി പരിശോധിച്ചുവരികയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരേപോലെ ആരോപിക്കുന്നത്.
