ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു ബി മുരാരി ബാബു.

അർബുധ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദ്വാരപാലക ശില്‍പ്പ കേസിലും കട്ടിളപാളി കേസിലും ഒന്നിച്ച് അറസ്റ്റിലായ മുരാരി ബാബു 90 ദിവസത്തോളം ജയില്‍വാസം അനുഭവിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തില്‍ പിന്നീട് മുരാരി ബാബുവിന് സ്വഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
പൊലീസ് കോണ്‍സ്റ്റബിള്‍ ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1997ലാണ് ദേവസ്വം ബോർഡ് ജീവനക്കാരനായി മുരാരി ബാബു ജോലിയില്‍ പ്രവേശിക്കുന്നത്. ആദ്യം താല്‍ക്കാലി ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച മുരാരി ബാബുവിന് പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ക്ലർക്കായി സ്ഥിര നിയമനം നല്‍കുകയായിരുന്നു. പിന്നീട് വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ‘സ്പെഷല്‍ ഓഫിസർ’ തസ്തികയില്‍ സേവനമനുഷ്ഠിച്ചിരുന്നു.1994യിരുന്നു മുരാരി ബാബുവിന് പൊലീസില്‍ ജോലി ലഭിച്ചത്.. കോണ്‍സ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. എന്നാല്‍ മുരാരി ബാബു പരിശീലന കാലയളവ് പൂർത്തിയാക്കിയിരുന്നില്ല.

സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷൻ അംഗമായിരുന്നു മുരാരി ബാബു. ശബരിമല സ്വർണക്കൊള്ള കേസിലെ രണ്ടാം പ്രതിയായിരുന്നു. മുരാരി ബാബു. സ്വർണപ്പാളി ചെമ്പാണെന്ന രേഖ ആദ്യം തയാറാക്കിയത് മുരാരി ബാബുവായിരുന്നു. രേഖ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു നല്‍കിയ മൊഴി ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുടെയുമെന്നും അനുമതിയില്ലാതെ താൻ എഴുതി നല്‍കിയെന്ന പേരില്‍ ഒരു പ്രവൃത്തിയും നടക്കില്ലെന്നായിരുന്നു മുരാരി ബാബുവിൻ്റെ മൊഴി.