നിപയ്ക്കും ഷിഗെല്ലയ്ക്കും പുറമെ കോഴിക്കോട്ട് മലേറിയയും. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

കോഴിക്കോട്: കേരളത്തില്‍ പകർച്ചവ്യാധി ഭീഷണി വർധിക്കുന്നു. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം രൂക്ഷമായതോടെ ഇന്നലെ മാത്രം രണ്ട് മരണങ്ങള്‍ സ്ഥിരീകരിച്ചു.

ഇതിന് പുറമെ കോഴിക്കോട് ജില്ലയില്‍ നിപ, ഷിഗെല്ല രോഗങ്ങള്‍ക്ക് പിന്നാലെ മലേറിയ കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങള്‍ കർശനമാക്കിയിരിക്കുകയാണ്.
ഇന്നലെ മാത്രം സംസ്ഥാനത്ത് എട്ടു പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളിലായാണ് പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ ഈ മാസം മാത്രം ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 71 ആയി ഉയർന്നു. ഈ വർഷം ഇതുവരെ 147 പേർക്കാണ് രോഗം ബാധിച്ചത്. ഷിഗെല്ല ബാധിച്ച് രണ്ട് പേർ മരിച്ചുവെന്നതാണ് ഏറ്റവും ആശങ്കാജനകമായ വാർത്ത.
മലപ്പുറം സ്വദേശിയായ ഏഴുവയസുകാരന്റെയും, കഴിഞ്ഞ മാസം തൃശൂരില്‍ മരിച്ച 43 കാരന്റെയും മരണം ഷിഗെല്ല മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.