നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മന്ത്രി ഡോ ആര്‍ ബിന്ദു


തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം പൂർത്തീകരിച്ച വിദ്യാർത്ഥികള്‍ക്ക് മേജർ വിഷയം മാറ്റാനും, കോളേജ് മാറ്റത്തിനും അന്തർ സർവ്വകലാശാല മാറ്റത്തിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങള്‍ അംഗീകരിച്ചതായി മന്ത്രി ആർ ബിന്ദു.കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, കുസാറ്റ്, ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാല, ശ്രീനാരായണ ഓപ്പണ്‍ സർവ്വകലാശാല പ്രതിനിധികളുമായി ചേർന്ന യോഗത്തിലാണ് മാർഗ്ഗനിർദേശങ്ങള്‍ അംഗീകരിച്ചത്.

എഫ്‍വൈയുജിപി (FYUGP) സംസ്ഥാനതല മോണിറ്ററിങ് സമിതിയാണ് മാർഗ്ഗനിർദേശങ്ങള്‍ അടങ്ങിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സർവ്വകലാശാലകള്‍ വിശദമായ മാർഗ്ഗനിർദേശങ്ങള്‍ പ്രസിദ്ധീകരിക്കും.

മേജർ മാറ്റത്തിനായി അടുത്ത അക്കാദമിക് വർഷത്തിന്റെ ആദ്യ പ്രവൃത്തി ദിനം ഓരോ വിഷയങ്ങളിലുമുള്ള ഒഴിവുകള്‍ കോളേജുകള്‍ പ്രസിദ്ധീകരിക്കും. ആവശ്യമെങ്കില്‍ 10 ശതമാനം അധികം സീറ്റ് ഇതിനായി അനുവദിക്കും. മൈനറായോ മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സിലോ പഠിക്കുന്ന വിഷയങ്ങളിലേക്കാണ് മേജർ മാറ്റാൻ സാധിക്കുക. ആദ്യ രണ്ട് സെമസ്റ്ററുകളില്‍ മേജർ മാറ്റം ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ വിദ്യാർത്ഥികളുടെ മാർക്ക് അടിസ്ഥാനപ്പെടുത്തി കോളേജുകളില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഒരു വിദ്യാർത്ഥി മാറിപ്പോകുന്ന സീറ്റിലേക്കും പ്രവേശനം നടത്താം. ആദ്യത്തെ അഞ്ചു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രക്രിയ പൂർത്തിയാക്കും.

കോളേജ് തലത്തില്‍ മേജർ വിഷയ മാറ്റങ്ങള്‍ക്കു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ സർവ്വകലാശാലയെ അറിയിച്ച്‌ ഒഴിവുകള്‍ പ്രസിദ്ധീകരിക്കും. തുടർന്ന് വിദ്യാർത്ഥികളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പരിഗണിച്ച്‌ പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കി കോളേജുകള്‍ക്ക് നല്‍കും. കോളേജുകളാണ് വിദ്യാർത്ഥികളുടെ പ്രവേശന നടപടി പൂർത്തിയാക്കുക. നിലവില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ റാഗിംഗ് അടക്കമുള്ള അച്ചടക്ക നടപടികള്‍ നേരിട്ടിട്ടില്ല എന്ന സാക്ഷ്യപത്രം വിദ്യാർത്ഥി ഹാജരാക്കണം.

ആദ്യ രണ്ട് സെമസ്റ്ററുകളില്‍ മുഴുവൻ കോഴ്‌സുകളും വിജയിച്ച വിദ്യാർത്ഥികള്‍ക്ക് അന്തർ സർവ്വകലാശാലാ മാറ്റത്തിന് അപേക്ഷിക്കാൻ സാധിക്കും. കേരളത്തിന് പുറത്തുനിന്നുള്ള സർവ്വകലാശാലാ വിദ്യാർത്ഥികള്‍ക്കും കേരളത്തിലെ സർവ്വകലാശാലകളില്‍ മൂന്നാം സെമസ്റ്റർ മുതല്‍ പഠിക്കാൻ അപേക്ഷിക്കാം. അപേക്ഷകള്‍ സർവ്വകലാശാല പഠനബോർഡ് പരിശോധിച്ച്‌ വിദ്യാർത്ഥി ആവശ്യമായ ക്രഡിറ്റ് നേടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തി ശുപാർശ ചെയ്യും. പ്രവേശന നടപടികള്‍ കോളേജ് തലത്തില്‍ പൂർത്തീകരിക്കും.

കഴിഞ്ഞ വർഷം മുതല്‍ തന്നെ മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ഓരോ സർവ്വകലാശാലകളും നാലുവർഷ ബിരുദം നടപ്പിലാക്കുന്നത്. ക്രഡിറ്റ് മാറ്റവും, വിദ്യാർത്ഥികളുടെ അന്തർ സർവ്വകലാശാലാ മാറ്റവുമടക്കം ഉള്ളതിനാല്‍ സർവ്വകലാശാലകള്‍ തമ്മിലുള്ള ധാരണ ആവശ്യമായതിനാല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർവ്വകലാശാലകള്‍ക്കും മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടർ ബാധകമാക്കി. ഏറ്റവും വേഗത്തിലും ലളിതമായും പഠനവും പരീക്ഷയും മൂല്യനിർണ്ണയവും പരീക്ഷാഫലവും പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ വിധത്തിലാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിലവിലെ Teaching-Learning-Examination-Evaluation രീതികളിലുള്ള സമഗ്രമായ മാറ്റത്തോടെ, തൊഴിലും നൈപുണിയും ഉറപ്പാക്കുന്ന വിധത്തിലും, അധ്യാപകർക്കും വിദ്യാർത്ഥികള്‍ക്കും അവകാശങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലുമാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഘടന. സംസ്ഥാനത്തെ മുഴുവൻ കോളേജ് അദ്ധ്യാപകർക്കും ഇതിന്റെ ഭാഗമായി സമഗ്ര പരിശീലനം നടപ്പിലാക്കും. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴില്‍ ആരംഭിച്ച പുതിയ സെന്റർ ഓഫ് എക്‌സലൻസ്, കോളേജ് വിദ്യാഭ്യാസ വകുപ്പ്, സർവ്വകലാശാലകള്‍ എന്നിവ സംയുക്തമായാണ് പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന തലത്തില്‍ മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുത്തു പരിശീലനം നല്‍കി അവർ വഴി കോളേജുകളില്‍ അല്ലെങ്കില്‍ ക്ലസ്റ്റർ ആയി മുഴുവൻ അധ്യാപകരിലേക്കും പരിശീലനം എത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആറു മാസത്തിനുള്ളില്‍ പരിശീലനം പൂർത്തിയാക്കും. രണ്ടു മാസത്തിലൊരിക്കല്‍ പരിശീലന പുരോഗതി വിലയിരുത്തും.

വിദ്യാർത്ഥികള്‍ക്ക് മെച്ചപ്പെട്ട കോഴ്‌സുകള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതിയ മൈനർ കോഴ്‌സുകള്‍ സർവ്വകലാശാലകള്‍ തയ്യാറാക്കും. നൂതനവും, തൊഴിലും നൈപുണിയും ഉറപ്പു വരുത്തുന്നതും, മേജർ വിഷയ പഠനത്തെ ആഴത്തിലാക്കാൻ സഹായിക്കുന്ന തരത്തിലുമുള്ള പുതിയ കോഴ്‌സുകളാണ് തയ്യാറാക്കുക. രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ ലഭിക്കുന്ന തരത്തിലുള്ള കോഴ്‌സുകള്‍ കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികള്‍ക്ക് കൃത്യമായ ഇന്റേണ്‍ഷിപ്പ് നല്‍കുന്നതിന് കെല്‍ട്രോണുമായി ചേർന്ന് വെബ് പോർട്ടല്‍ സജ്ജീകരിക്കും. ഇന്റേണ്‍ഷിപ്പ് സൗജന്യമായും, സ്‌റ്റൈപ്പന്റോടുകൂടിയും, ഫീസോടു കൂടിയുമുള്ളത് വിവിധ സ്ഥാപനങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. ഒരു ലക്ഷം ഇന്റേണ്‍ഷിപ്പുകള്‍ ഈ രീതിയില്‍ നടപ്പിലാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികള്‍ക്ക് മെച്ചപ്പെട്ട ഫ്‌ലെക്‌സിബിലിറ്റി ഉറപ്പാക്കുന്നത്തിനായി കഴിഞ്ഞ വിദ്യാഭ്യാസവർഷത്തില്‍ സംസ്ഥാനത്തു നടപ്പിലാക്കിയ നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ രണ്ടു സെമസ്റ്ററുകള്‍ പൂർത്തീകരിച്ച്‌ വിജയകരമായി രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഒന്നാം സെമസ്റ്റർ പോലെത്തന്നെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലവും സമയബന്ധിതമായി മെയ് മാസം സർവ്വകലാശാലകള്‍ പ്രഖ്യാപിക്കും. പരീക്ഷ കഴിഞ്ഞു അടുത്ത സെമസ്റ്റർ തുടങ്ങുന്നതിനു മുമ്ബുതന്നെ ഫലപ്രഖ്യാപനം നടത്തുന്ന നിലയിലേക്ക് സർവ്വകലാശാലകള്‍ അടിമുടി മാറിയതായി മന്ത്രി കൂട്ടിച്ചേർത്തു.