ശ്രേയസിന് അര്‍ധ സെഞ്ചുറി, സ്‌റ്റോയിനിസിന്റെ വെടിക്കെട്ട്! ഡല്‍ഹിക്കെതിരെ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍


ജയ്പൂര്‍: ഐപിഎല്ലില്‍പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 207 റണ്‍സ് വിജയലക്ഷ്യം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് വേണ്ടി ശ്രേയസ് അയ്യര്‍ (34 പന്തില്‍ 53), മാര്‍കസ് സ്റ്റോയിനിസ് (16 പന്തില്‍ 44) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.ജോഷ് ഇന്‍ഗ്ലിസ് (12 പന്തില്‍ 32), പ്രഭ്‌സിമ്രാന്‍ സിംഗ് (18 പന്തില്‍ 28) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. എട്ട് വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അക്‌സര്‍ പട്ടേലിന് പകരം ഡു പ്ലെസിസാണ് ഇന്ന് ടീമിനെ നയിക്കുന്നത്.
മോശം തുടക്കമായിരുന്നു പഞ്ചാബിന്. രണ്ടാം ഓവറില്‍ പ്രിയാന്‍ഷ് ആര്യയുടെ (6) വിക്കറ്റ് നഷ്ടമായി. മുസ്തഫിസുറാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ പ്രഭ്‌സിമ്രാന്‍ – ഇന്‍ഗ്ലിസ് സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി. പിന്നാലെ എത്തിയ നെഹല്‍ വധേരയ്ക്കും (16) തിളങ്ങാനായില്ല. ശശാങ്ക് സിംഗും (11) നിരാശപ്പെടുത്തിയതോടെ അഞ്ചിന് 144 എന്ന നിലയിലായി പഞ്ചാബ്. എന്നാല്‍ ശ്രേയസ് – സ്‌റ്റോയിനിസ് കൂട്ടുകെട്ട് പഞ്ചാബിന് കരുത്തായി. ശ്രേയസ് മടങ്ങിയെങ്കിലും സ്റ്റോയിനിസ് സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു. അസ്മതുള്ള ഒമര്‍സായ് (1), മാര്‍കോ ജാന്‍സന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹര്‍പ്രീത് ബ്രാര്‍ (7) സ്റ്റോയിനിസിനൊപ്പം പുറത്താവാതെ നിന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), സെദിഖുള്ള അടല്‍, കരുണ് നായര്‍, സമീര്‍ റിസ്വി, ട്രിസ്റ്റന്‍ സ്റ്റബ്സ് (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ, മുസ്താഫിസുര്‍ റഹ്മാന്‍, മുകേഷ് കുമാര്‍.
ഇംപാക്‌ട് സബ്‌സ്: കെ എല്‍ രാഹുല്‍, മന്‍വന്ത് കുമാര്‍, ത്രിപൂര്‍ണ വിജയ്, അജയ് ജാദവ് മണ്ഡല്‍, ദര്‍ശന്‍ നല്‍കണ്ടെ
പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സെന്‍, അസ്മത്തുള്ള ഒമര്‍സായി, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്
ഇംപാക്‌ട് സബ്സ്: പ്രവീണ്‍ ദുബെ, വിജയ്കുമാര്‍ വൈശാക്, സൂര്യന്‍ഷ് ഷെഡ്ഗെ, കൈല്‍ ജാമിസണ്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്.
മേയ് എട്ടിന് ഇരുടീമും ധരംശാലയില്‍ ഏറ്റുമുട്ടിയ മത്സരം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഈ മത്സരം വീണ്ടും നടത്തുമ്ബോള്‍, പ്ലേ ഓഫില്‍ എത്താതെ പുറത്തായ ഡല്‍ഹി ആശ്വാസ വിജയമാണ് ലക്ഷ്യമിടുന്നത്. സീസണില്‍ ഡല്‍ഹിയുടെ അവസാന മത്സരമാണിത്. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച പഞ്ചാബിന്റെ ലക്ഷ്യം പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനമാണ്. പത്ത് വര്‍ഷത്തിനുശേഷം ആദ്യമായാണ് പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ശ്രേയസ് അയ്യരുടുടെ സംഘം ലക്ഷ്യമിടുന്നില്ല. അതിന് ആദ്യം വേണ്ടത് ടോപ് 2വില്‍ ഫിനിഷ് ചെയ്യുക എന്നതാണ്.