എയര്‍ഇന്ത്യ വിമാന അപകടം, അനുശോചനം രേഖപ്പെടുത്തി ഒമാൻ


മസ്കറ്റ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാൻ. അപകടത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളോടും ഇന്ത്യൻ സർക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവർക്ക് വേഗത്തില്‍ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്നലെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന എയർഇന്ത്യ ബോയിങ് 787 വിമാനം തകർന്ന് വീണത്. അപകടത്തെ തുടർന്ന് 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. മരിച്ചവരുടെ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയും അധികൃതർ പങ്കുവെയ്ക്കുന്നുണ്ട്. വിമാനയാത്രക്കാരായ 241 പേർക്ക് പുറമേ 24 പ്രദേശവാസികളും മരിച്ചിട്ടുണ്ട്. പരിക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാർത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. അറുപതിലധികം വിദ്യാർത്ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.