‘എന്റെ പ്രിയപ്പെട്ട ജനങ്ങളെ നമ്മള്‍ ഇപ്പോഴും സനാതനത്തിന്റെ അടിമകള്‍ ‘ ; വേടന്‍

അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ടിരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് റാപ്പര്‍ വേടന്‍. സനാതന സമൂഹത്തിനിടയിലൂടെ ആ വഴിയില്‍ സഞ്ചരിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ തനിക്ക് ഉണ്ടെങ്കിലും ധൈര്യപൂര്‍വം അതിലൂടെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അയ്യങ്കാളിയുടെ സ്മൃതി സംഗമം കുടുസു മുറിയില്‍ അല്ല ആഘോഷിക്കപ്പെടേണ്ടതെന്നും ബഹുജനസംഗമമാണ് നടക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹുജനങ്ങളെ കോര്‍ത്തിണക്കിയുള്ള പരിപാടിയില്‍ ഞാന്‍ ഇനിയും എത്തുമെന്നും വേടന്‍ പറഞ്ഞു. പുരസ്‌കാരങ്ങള്‍ക്ക് താന്‍ അര്‍ഹനാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും വേടന്‍ പറഞ്ഞു.

ഇന്ത്യയിലെ കക്ഷി രാഷ്ട്രീയങ്ങളെയും രാഷ്ട്രീയ സംവിധാനങ്ങളെയും ചോദ്യം ചെയ്യാന്‍ പറ്റുന്നൊരു സംഘടിതമായ അവസ്ഥയിലേക്ക് നമ്മളിനിയും വളരാന്‍ ഒരുപാട് കാലമെടുക്കും. നമ്മുടെ ഉള്ളിലുള്ള ഈ തീവ്ര സനാതനത്തിന്റെ സാഹോദര്യമില്ലായ്മ നമ്മുടെയുള്ളില്‍ കടന്നു കൂടിയിട്ടുണ്ടെന്നതിന്റെ തെളിവാണ് എനിക്ക് ഇന്ന് കാണാന്‍ കഴിഞ്ഞത്. അയ്യങ്കാളി ജന്മദിനം അടുത്ത തവണ ബഹുജനങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കുന്നൊരു വലിയ വേദിയിലേക്ക് വരാന്‍ പറ്റുമെന്നാണ് കരുതുന്നത്. സനാതനത്തിന്റെ, ആളുകളെ വിഘടിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ പരിഷ്‌കരണത്തിന് നിന്ന് നമ്മള്‍ മുന്നോട്ട് വരേണ്ടതായ ആവശ്യമുണ്ട് – അദ്ദേഹം പറഞ്ഞു.

പട്ടികജാതിക്കാര്‍, ആദിവാസി, ദളിത് ആയിട്ടുള്ള എന്റെ പ്രിയപ്പെട്ട ജനങ്ങളെ നമ്മള്‍ ഇപ്പോഴും സനാതനത്തിന്റെ അടിമകള്‍ തന്നെയാണ്. അയ്യങ്കാളിയേയും അംബേദ്കറിനെയും ഇവിടെയുള്ള പൊതുസമൂഹം ആഘോഷിക്കുന്ന ഒരു കാലം വരും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.