പെട്രോള്‍ പമ്പ് ശുചിമുറി: ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം; ‘സ്ത്രീകള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ബുദ്ധിമുട്ട്’

തിരുവനന്തപുരം : സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങള്‍ക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം. ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്ന് സ്ത്രീകള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം. ഉത്തരവ് കോടതി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ എല്ലാ പൊതു ഇടങ്ങളിലും വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പാക്കണമെന്നും ജനങ്ങള്‍ പറയുന്നു.

പൊതുജനങ്ങള്‍ക്ക് അനുമതിയില്ലെന്ന് ഉത്തരവ്

സംസ്ഥാനത്തെ സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികളില്‍ പൊതുജനങ്ങള്‍ക്ക് അനുമതിയില്ലെന്നും ഉപയോഗം ഉപഭോക്താക്കള്‍ക്ക് മാത്രമായി ചുരുക്കാമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. പൊതുജനങ്ങള്‍ക്ക് ശുചിമുറി തുറന്ന് നല്‍കാന്‍ പമ്പ് ഉടമകളെ നിര്‍ബന്ധിക്കരുതെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും നിര്‍ദ്ദേശം നല്‍കി. പെട്രോള്‍ പമ്പ് ഉടമകളുടെ ഹര്‍ജിയിലാണ് സ്വച്ഛ് ഭാരത് മിഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കാനികില്ലെന്ന് വിലയിരുത്തുന്ന ഇടക്കാല ഉത്തരവ്.

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങളുടെ ആവശ്യത്തിനല്ല. അവിടെ എത്തുന്ന ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗിക്കാം. പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം കോര്‍പ്പറേഷനും, തൊടുപുഴ മുനിസിപ്പാലിറ്റിയും പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുഇടങ്ങളാക്കി മാറ്റി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. റേറ്റിംഗ് അടക്കം നല്‍കാനുള്ള ക്യു ആര്‍ സ്‌കാനറുകളും ഇതിനൊപ്പം ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.

എന്നാല്‍ പെസോ മാര്‍ഗനിര്‍ദ്ദേങ്ങള്‍ പ്രകാരമുള്ള സുരക്ഷ ഉറപ്പാക്കാനും, സ്വകാര്യ സ്വത്ത് അവകാശ നിയമങ്ങളും ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന കോടതിയെ സമീപിച്ചത്. നിലവിലുള്ള ശുചിമുറിയല്ല പുതുതായി പണിയുന്നതാണ് സ്വച്ഛ് ഭാരത് മിഷന്‍ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇതിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷന്‍ മാര്‍ഗനിര്‍ദ്ദേങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. മാര്‍ഗനിര്‍ദ്ദേശം എന്നതിലുപരി ഇതിന് നിയമസാധുത ഇല്ലെന്ന വിലയിരുത്തലിലാണ് ഹര്‍ജിക്കാരുടെ ആവശ്യം ഇടക്കാല ഉത്തരവിലൂടെ കോടതി അംഗീകരിച്ചത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇത് വരെ നിലപാട് വ്യക്തമാക്കി.