ജ്വല്ലറി ഉടമയ്ക്കായി എത്തിച്ച 3.24 കോടി രൂപ ലോറി തടഞ്ഞ് തട്ടിയെടുത്തത് അയല്‍ സംസ്ഥാനങ്ങളിലെ കൊള്ളസംഘമെന്ന് സൂചന

രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് നിര്‍ത്തി 3.24 കോടി രൂപ തട്ടിയെടുത്ത ഈ കേസില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കവര്‍ച്ചയ്ക്ക് പിന്നില്‍ സ്ഥിരം കൊള്ള സംഘമാണെന്നാണ് പോലീസ് ഉറപ്പിക്കുന്നത്. ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും കേസ് അന്വേഷിക്കുന്നുണ്ട്.

കോയമ്പത്തൂരില്‍ നിന്നു കൊല്ലത്തേക്ക് പാഴ്‌സല്‍ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന മൂന്നു 3.24 കോടി രൂപയാണ് കാറിലെത്തിയ സംഘം കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെ തട്ടിയെടുത്തത്. ചേപ്പാടിനും രാമപുരത്തിനും ഇടയില്‍ ദേശീയപാതയിലായിരുന്നു കവര്‍ച്ച. കാര്‍ ലോറിക്ക് കുറുകെ തടഞ്ഞു നിര്‍ത്തി, മര്‍ദിച്ച് പണം എടുത്തു കൊണ്ട് പോയെന്നാണ് ഡ്രൈവറുടെ മൊഴി. മൊഴി പൂര്‍ണമായും പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കൊല്ലത്ത് ജ്വല്ലറി ഉടമയായ അപ്പാസ് രാമചന്ദ്ര സേട്ടിനായാണ് പണം എത്തിച്ചത്. ഇയാളുടെ പരാതിയിലാണ് കരീലക്കുളങ്ങര പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷണ സംഘമെത്തിയ രണ്ടു കാറുകളും തിരിച്ചറിഞ്ഞു. തമിഴ്‌നാട് ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീരകരിച്ചാണ് അന്വേഷണം. സ്ഥിരം കൊള്ള നടത്തുന്ന പ്രഫഷണല്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലിസ് നിഗമനം.

തമിഴ്‌നാട്, ആന്ധ്ര കേന്ദ്രീകരിച്ചുള്ള കവര്‍ച്ച സംഘങ്ങളെ കുറിച്ച് പോലിസ് വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും കേസ് അന്വേഷിക്കുന്നുണ്ട്. പാഴ്‌സല്‍ വാഹനത്തില്‍ കടത്തിയത് കണക്കില്‍പ്പെടാത്ത പണമാണോ എന്നും പരിശോധിക്കുന്നുണ്ട്. പാഴ്സല്‍ ജീവനക്കാരില്‍ നിന്ന് വിവരം ചോര്‍ന്നതാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അട്ടിമറി ആണോ എന്നും പൊലിസ് സംശയിക്കുന്നു.