കൂടുതല്‍ ഇന്ത്യാക്കാര്‍ ഇറാനില്‍ നിന്നും ദില്ലിയില്‍ തിരിച്ചെത്തി; ഏറെയും ജമ്മു കശ്മീര്‍ സ്വദേശികള്‍

ദില്ലി: ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ദില്ലിയിലെത്തി. മഷ്ഹദില്‍ നിന്നുള്ള വിമാനത്തില്‍ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ് വന്നവരില്‍ ഏറെയും. അഷ്ഗാബത്തില്‍ നിന്നുള്ള അടുത്ത വിമാനം ഇന്ന് രാവിലെ 10 മണിയോടെയും നാലാമത്തെ വിമാനം വൈകിട്ടോടെയുമാണ് എത്തുക.

ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാ?ഗമായി 1000 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുന്നത്. ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിനായി വരുംദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ഇറാന്‍ എംബസി അറിയിച്ചു.

ഇന്നലെ രാത്രി 11.30 ന് ദില്ലിയിലെത്തിയ വിമാനത്തില്‍ 290 പേരാണ് തിരിച്ചെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ വിമാനത്തില്‍ 200ല്‍ അധികം പേരും ഉണ്ടായിരുന്നു. വന്നവരില്‍ 190 പേര്‍ ജമ്മു കശ്മീര്‍ സ്വദേശികളാണ്. ദില്ലി, ഹരിയാന, കര്‍ണാടക, ബംഗാള്‍ സ്വദേശികളാണ് മറ്റുള്ളവര്‍. ഇന്ത്യന്‍ പതാക കൈയിലേന്തി ജയ് ഹിന്ദ് മുദ്രാവാക്യം മുഴക്കിയാണ് പലരും പുറത്തേക്ക് ഇറങ്ങിയത്. ഇന്ന് വൈകീട്ട് ഒരു വിമാനം കൂടി ദില്ലിയില്‍ എത്തും.