‘ഏതൊരു ദുരന്തത്തിലും ദുര്‍ബലരാകുന്നത് കുട്ടികള്‍, കേരളത്തിന്റെ സമീപനം പ്രശംസനീയം’; യൂണിസെഫിൻ്റെ അഭിനന്ദനം


തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ അഭിനന്ദിച്ച്‌ യൂണിസെഫ്. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പാക്കിയ പദ്ധതിയെയാണ് യൂണിസെഫ് അഭിനന്ദിച്ച്‌ രംഗത്തെത്തിയത്.യൂണിസെഫിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.
‘ഏതൊരു ദുരന്തത്തിലും ദുര്‍ബലരാകുന്നത് കുട്ടികളാണ്. വയനാടിലെ ദുരന്തബാധിതരായ കുട്ടികളോടുള്ള കേരളത്തിന്റെ സമീപനം പ്രശംസനീയമാണ്. ദുരന്തത്തെ അതിജീവിക്കുന്ന, ശിശുസൗഹൃദ കേരളം കെട്ടിപ്പടുക്കുന്നതില്‍ സംസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത യൂണിസെഫ് ഉറപ്പിക്കുന്നു’, യൂണിസെഫ് അറിയിച്ചു.

ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ യൂണിസെഫിന്റെ സാമ്ബത്തിക സഹായത്തോടെ പ്രകൃതി ദുരന്തം നേരിട്ട് അനുഭവിച്ച 400 കുട്ടികളെ കണ്ടെത്തുകയും ഈ കുട്ടികള്‍ക്ക് പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് എസ്‌എസ്‌കെയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുകയും ചെയ്‌തെന്ന് മന്ത്രിയും വ്യക്തമാക്കി.
400 കുട്ടികള്‍ക്കായി 14 പ്രത്യേക പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയാണ് പദ്ധതി നടപ്പാക്കിയത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ഈ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരെ ഉപയോഗിച്ച്‌ കൗണ്‍സിലിംഗ് ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. കുട്ടികളില്‍ ഉണ്ടായ മാനസിക സാമൂഹിക പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുകയും പരിഹാര നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു. അത്യാവശ്യം വേണ്ട കുട്ടികള്‍ക്ക് അക്കാദമിക പിന്തുണയും ഉറപ്പാക്കിയെന്നും സ്‌കൂളിലെ അധ്യാപകര്‍ക്കും കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കും കൗണ്‍സിലിംഗ് പരിപാടികള്‍ നടത്തുകയുണ്ടായെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.