തിരുവനന്തപുരം: സ്കൂളുകളില്‍ നടപ്പാക്കിയ സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്തതിനാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതെന്ന് അധ്യാപക സംഘടന നേതാക്കളുടെ യോഗത്തില്‍ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
സുംബ ഡാന്‍സ് അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ച സ്കൂള്‍ സമയമാറ്റം പിൻവലിക്കുന്നത് പരിഗണനയില്ലെന്നും യോഗത്തില്‍ മന്ത്രി അറിയിച്ചു. കരിക്കുലം കമ്മിറ്റിയില്‍ രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമുണ്ട്. കോടതി നിർദ്ദേശ പ്രകാരം ആണ് സമയ മാറ്റം നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് അധ്യാപക സംഘടന സമയമാറ്റ തീരുമാനത്തില്‍ യോഗത്തില്‍ എതിര്‍പ്പറിയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അധ്യാപക സംഘടനയോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ യോഗത്തിലെ കാര്യങ്ങളും മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചു. സുംബ ഡാന്‍സ് വിഷയത്തിലും സ്കൂളിലെ സമയമാറ്റ വിഷയത്തിലും ചില അഭിപ്രായങ്ങള്‍ അധ്യാപക സംഘടനകള്‍ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ഏകകണ്ഠമായി തീരുമാനിച്ചതാണ് എല്ലാ കാര്യവുമെന്ന് സംഘടനാ നേതാക്കളെ അറിയിച്ചു. യോഗത്തില്‍ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായി വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സുംബ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകൻ ടികെ അഷ്‌റഫിനെയാണ് സ്കൂള്‍ അധികൃതർ സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയാണ് എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനായ ടികെ അഷ്റഫ്.
സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയായ ടി കെ അഷ്‌റഫാണ് ആദ്യം രംഗത്തെത്തിയിരുന്നത്.
താൻ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആണ്‍-പെണ്‍ കൂടിക്കലർന്ന് അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫിന്‍റെ വിമര്‍ശനം.