Fincat

അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി; ഇംഗ്ലണ്ടിന്റെ ജയം ഏഴ് വിക്കറ്റിന്

വോര്‍സെസ്റ്റര്‍: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19ക്ക് തോല്‍വി. ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യന്‍ യുവ നിര നേരിട്ടത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. 66 റണ്‍സുമായി പുറത്താവാതെ നിന്ന ആര്‍എസ് അംബ്രിഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 31.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 76 പന്തില്‍ 82 റണ്‍സെടുത്ത ബെന്‍ മയേസും ബെന്‍ ഡോക്കിന്‍സുമാണ് (66) ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ തോമസ് റ്യൂ (49) പുറത്താവാതെ നിന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണര്‍ ജോസഫ് മൂര്‍സ് (5) സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ മടങ്ങി. പിന്നാലെ ഡോക്കിന്‍സ് – മയേസ് സഖ്യം 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17-ാം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ഡോക്കിന്‍സിനെ നമന്‍ ജോസഫ് പുറത്താക്കി. തുടര്‍ന്നെത്തിയ റോക്കി ഫ്ളിന്റോഫ് (4) വേഗത്തില്‍ മടങ്ങിയെങ്കിലും തോമസ് റ്യൂവിനെ കൂട്ടുപിടിച്ച് മയേസ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, അംബ്രിഷിന്റെ ഇന്നിംഗ്‌സിന് പുറമെ 33 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഇംഗ്ലണ്ടിന് വേണ്ടി എഎം ഫ്രഞ്ച്, റാല്‍ഫി ആല്‍ബര്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.