Fincat

40 അക്കൗണ്ടുകളിലായി 106 കോടി രൂപ, കോടികള്‍ വിലമതിക്കുന്ന ഭൂമിയും; മതപരിവര്‍ത്തന കേസില്‍ പിടിയിലായ ചങ്കൂര്‍ ബാബയെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ..

മതപരിവര്‍ത്തന സംഘത്തിന്റെ സൂത്രധാരനായ ജമാലുദ്ദീന്‍ എന്ന ചങ്കൂര്‍ ബാബക്ക് 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് പൊലീസ്. ഇയാള്‍ക്ക് പ്രധാനമായും മിഡില്‍ ഈസ്റ്റില്‍ നിന്നാണ് പണം ലഭിച്ചിരുന്നതെന്നും കോടിക്കണക്കിന് വിലമതിക്കുന്ന മറ്റ് സ്വത്തുവകകളുണ്ടെന്നും പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയിലെ മതപരിവര്‍ത്തന റാക്കറ്റുമായി ബന്ധപ്പെട്ട് ശനിയാഴ്ച ലഖ്നൗവിലെ ഒരു ഹോട്ടലില്‍ നിന്നാണ് ചങ്കൂര്‍ ബാബയെയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളിയായ നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്തത്. ദരിദ്രരും നിസ്സഹായരുമായ തൊഴിലാളികള്‍, ദുര്‍ബല വിഭാഗങ്ങള്‍, വിധവകളായ സ്ത്രീകള്‍ എന്നിവര്‍ക്ക്, സാമ്പത്തിക സഹായം, വിവാഹ വാഗ്ദാനങ്ങള്‍, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് വശീകരിച്ച് മതപരിവര്‍ത്തനം നടത്തുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.

സംഘത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് യുപി ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) അന്വേഷിക്കുന്നുണ്ട്. സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) വിഷയം അന്വേഷിക്കുന്നു. ബല്‍റാംപൂരിലെ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റുള്ളവരെക്കുറിച്ചും ലോക്കല്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഈ മൂന്ന് ഏജന്‍സികള്‍ക്ക് പുറമേ, പീര്‍ ബാബ എന്നറിയപ്പെടുന്ന ചങ്കൂര്‍ ബാബയുടെ വരുമാനം കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈക്കിളില്‍ മോതിരങ്ങളും ആഭരണങ്ങളും വിറ്റിരുന്നയാളാണ് ചങ്കൂര്‍ബാബ. പിന്നീട് അദ്ദേഹം ഗ്രാമത്തലവനായി. ഇതുവരെ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍, അദ്ദേഹത്തിന്റെ 40 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 106 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പണമെല്ലാം മിഡില്‍ ഈസ്റ്റിലെ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നാണ് വന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഉത്തര്‍പ്രദേശിലെ റെഹ്റ മാഫി ഗ്രാമത്തില്‍ നിന്നുള്ള ചങ്കൂര്‍ ബാബയുടെ മുഴുവന്‍ സാമ്രാജ്യവും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബല്‍റാംപൂര്‍ ജില്ലയിലെ ഉത്തരൗള പ്രദേശത്താണ്. തന്റെ ഇപ്പോഴത്തെ സഹായി നീതുവിനെ കണ്ടുമുട്ടിയ ശേഷം, റെഹ്റ മാഫി ഗ്രാമത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള മാധ്പൂരിലെ ഒരു ദര്‍ഗയ്ക്ക് അടുത്തുള്ള സ്ഥലത്ത് അദ്ദേഹം ഒരു കെട്ടിടം പണിതു. ഈ കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി. കെട്ടിടത്തില്‍ രണ്ട് നായ്ക്കളും 15 സിസിടിവി ക്യാമറകളും ഉണ്ട്.

ബല്‍റാംപൂര്‍ കെട്ടിടത്തിന് പുറമേ, ചങ്കൂര്‍ ബാബയ്ക്ക് മറ്റ് പല സ്ഥലങ്ങളിലും നിരവധി സ്വത്തുക്കള്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ലോണാവാലയില്‍ 16. 49 കോടി രൂപ വിലമതിക്കുന്ന ഭൂമിയും ഇയാള്‍ വാങ്ങി. മുഹമ്മദ് അഹമ്മദ് ഖാന്‍ എന്ന വ്യക്തിയാണ് ഭൂമി വിറ്റത്. ചങ്കൂര്‍ ബാബയ്ക്ക് ഫണ്ട് അയച്ചതായി കണ്ടെത്തിയതിനാല്‍ ആന്‍ അഹമ്മദ് ഖാന്‍ എന്നയാളും അന്വേഷണത്തിലാണ്. ജമാലുദ്ദീന് ഭൂമി വിറ്റ അതേ വ്യക്തി തന്നെയാണോ ഈ അഹമ്മദ് ഖാന്‍ എന്ന് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. എത്ര പേരെയാണ് മതം മാറ്റിയതെന്നും ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. പ്രതിയായ ജമാലുദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനെതിരെ മാത്രമല്ല, രാഷ്ട്രത്തിനെതിരെയുമാണെന്ന് തെളിഞ്ഞതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച പറഞ്ഞു.