Fincat

നടിയെ ആക്രമിച്ച കേസില്‍ അന്തിമവിചാരണ ഇന്നും തുടരും ; കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നല്‍കിയതോടെ പ്രോസിക്യൂഷന്‍ വാദമാണ് നിലവില്‍ തുടരുന്നത്. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാന്‍ പ്രതിഭാഗത്തിന്റെ വാദവും കോടതിയില്‍ നടക്കും. വിചാരണ അന്തിമ ഘട്ടത്തിലായതിനാല്‍ ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ.

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അടുത്ത മാസം നിര്‍ണായക വിധി പ്രതീക്ഷിക്കുന്നത്. കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരാണ് പ്രതികള്‍. 2017 ലാണ് കേരളത്തെ നടുക്കിയ ആക്രമണമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസില്‍ സുനി ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയത്. കര്‍ശന വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.