തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടപ്പോൾ വിളിച്ചിട്ടും ഫോണെടുത്തില്ല; എഡിജിപിക്കെതിരെ മന്ത്രി രാജൻ്റെ മൊഴി
തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായതായി സംശയിക്കുന്നുവെന്ന് മന്ത്രി രാജൻ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിലായിരുന്നു തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്റെ നടപടികളെന്നാണ് മന്ത്രിയുടെ മൊഴി. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ മൊഴിയെടുത്തത്.
അന്ന് തൃശ്ശൂരിലുണ്ടായിരുന്ന ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മന്ത്രി രാജൻ മൊഴി നൽകി. പൂരത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് സംശയിക്കുന്നതായി എം ആര്‍ അജിത് കുമാറിന് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ പ്രശ്നം ഉണ്ടായ ശേഷം ഞാൻ വിളിച്ചെങ്കിലും അജിത് കുമാർ ഫോൺ എടുത്തില്ലെന്നുമാണ് മൊഴി. നേരത്തെയും ഈ വിവരം മന്ത്രി മാധ്യമങ്ങൾക്ക് മുന്നിലടക്കം വെളിപ്പെടുത്തിയിരുന്നു. പ്രത്യേക സംഘ തലവൻ ഡിഐജി തോംസൺ ജോസിന് മുന്നിലും മന്ത്രി എഡിജിപിക്കെതിരെ മൊഴി നൽകി. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വച്ചായിരുന്നു മൊഴിയെടുപ്പ്.