Fincat

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ അമറേലി ജില്ലയിലെ ഐഐഎഫ്എല്‍ ബാങ്കിലെ ജീവനക്കാരിയായ ഭൂമിക സൊരാത്തിയ (25) ആണ് ബാങ്കിനുള്ളില്‍ വെച്ച് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. ആത്മഹത്യാശ്രമം നടത്തിയ ഉടനെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബാങ്കില്‍ നിന്ന് ഭൂമികയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് പരിശോധനയി. കണ്ടെത്തി. ഓണ്‍ലൈന്‍ തട്ടിപ്പിനെ തുടര്‍ന്ന് 28 ലക്ഷത്തിന്റെ കടബാധ്യതയുണ്ടെന്നും തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്നുമാണ് ഭൂമിക ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. മാതാപിതാക്കള്‍ക്ക് എഴുതിയ കത്തായാണ് ആത്മഹത്യാ കുറിപ്പ് ഭൂമിക തയ്യാറാക്കിയത്.

‘ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. നിങ്ങളോട് എനിക്ക് ഒരു പരാതിയുമില്ല. എനിക്ക് 28 ലക്ഷത്തിന്റെ കടമുണ്ട്. അത് തിരിച്ചടയ്ക്കാന്‍ കഴിയില്ല. അതിനാലാണ് ഇത്തരമൊരു വഴി സ്വീകരിക്കുന്നത്. നിങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടി നല്ലൊരു ജീവിതത്തിനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍, എല്ലാം തകര്‍ന്നു. ഷൈന്‍.കോം എന്ന കമ്പനിയിലാണ് കടബാധ്യതയുള്ളത്

പറ്റുമെങ്കില്‍ തുക മരണത്തിനുശേഷം തിരിച്ചുകിട്ടാന്‍ ശ്രമിക്കണം. ഐഐഎഫ്എല്‍ ബാങ്കിലുള്ള തന്റെ അഞ്ചു ലക്ഷം രൂപ മാതാപിതാക്കള്‍ വാങ്ങണം. പിഎഫും പിന്‍വലിക്കണം’ -എന്നാണ് യുവതി ആത്മഹത്യാക്കുറിപ്പില്‍ വിശദീകരിക്കുന്നത്.ഒടുവിലായി തന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ അവസാനമായി കെട്ടിപിടിക്കണമെന്നും ഇതാണ് തന്റെ അവസാന ആഗ്രഹമെന്നും യുവതി കുറിപ്പില്‍ പറയുന്നു.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ മരണത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ടെലിഗ്രാം കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ ടാസ്‌ക് തട്ടിപ്പിലാണ് ഭൂമിക അകപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. 500 രൂപയുടെ ടാസ്‌ക് പൂര്‍ത്തിയാക്കിയാല്‍ 700 രൂപ തിരിച്ചു നല്‍കുമെന്ന് പറഞ്ഞാണ് ആദ്യം ഭൂമിക ടെലിഗ്രാം ഗ്രൂപ്പിന്റെ ഭാഗമായത്.

ആദ്യമൊക്കെ ചെറിയ ചെറിയ തുക സമ്മാനമായി ലഭിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പണം നല്‍കി വിശ്വാസം നേടിയെടുത്തശേഷം കൂടുതല്‍ തുക തിരിച്ചുകിട്ടുന്നതിനായി വലിയ തുക നിക്ഷേപിക്കാന്‍ ഭൂമികയോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ഇടപാടുകള്‍ക്കൊടുവില്‍ ഭൂമിക 28 ലക്ഷത്തിന്റെ കടബാധ്യതയിലാകുകയായിരുന്നു. തുക നല്‍കുന്നതിനായി ഓണ്‍ലൈനില്‍ വായ്പയെടുത്താണ് കടബാധ്യതവരുത്തിയതെന്നാണ് സൂചന.

കൂടുതല്‍ തുക തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ നിക്ഷേപിക്കാന്‍ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടതോടെ കൂടുതല്‍ തുക കടംവാങ്ങുകയായിരുന്നു.സമ്മാനം ലഭിച്ച തുകയെന്ന പേരില്‍ വ്യാജ രസീതുകളും തട്ടിപ്പ് സംഘം യുവതിയ്ക്ക് അയച്ചുകൊടുത്തിരുന്നു. സംഭവത്തില്‍ ഭൂമികയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ടെലിഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ് പൊലീസ്.