അന്ന് വാക്‌പോര്, ഇന്ന് റൂട്ടിന് ഒരു പുഞ്ചിരി സമ്മാനിച്ച് പ്രസിദ്ധ്; ആ തര്‍ക്കം തീര്‍ന്നു
കെന്നിങ്ടണ്‍: ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മത്സരത്തിനിടെ ഇന്ത്യൻ താരം പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലീഷ് താരം ജോ റൂട്ടും തമ്മിലുണ്ടായ വാക്കുതർക്കം ഏറെ ചർച്ചയായിരുന്നു.തർക്കം രൂക്ഷമായതോടെ അമ്ബയർമാരടക്കമുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
എന്നാല്‍, നാലാം ദിനത്തിലെ മത്സരത്തിനിടെ ഇരുവരുടെയും ഇടപെടല്‍ സൗഹാർദപരമായിരുന്നു. നാലാം ദിനം ബെൻ ഡക്കറ്റിനെ പ്രസിദ്ധ് പുറത്താക്കിയതിനു പിന്നാലെ ക്രീസിലേക്കെത്തിയത് റൂട്ടായിരുന്നു. പ്രസിദ്ധിന്റെ ആദ്യ പന്തില്‍ത്തന്നെ റൂട്ട് സിംഗിള്‍ എടുത്തു. റൂട്ട് റണ്‍ പൂർത്തിയാക്കിയപ്പോള്‍ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷമാണ് പ്രസിദ്ധ് തന്റെ ബൗളിങ് മാർക്കിലേക്ക് നടന്നത്. ഇതോടെ ഇരുവരും തമ്മില്‍ കളത്തില്‍ ഉടലെടുത്ത പ്രശ്നം കളത്തില്‍ തന്നെ തീർന്നുവെന്നായി ആരാധകർ.
രണ്ടാംദിവസത്തെ മത്സരത്തിനിടെ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 22-ാം ഓവറിലായിരുന്നു റൂട്ടും പ്രസിദ്ധും ഉടക്കിയത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അഞ്ചാം പന്തില്‍ റൂട്ടിന് റണ്ണെടുക്കാൻ സാധിച്ചില്ല. പിന്നാലെ ബൗളർ റൂട്ടിനെ നോക്കി എന്തോ ചിലത് പറഞ്ഞു. റൂട്ടും താരത്തിന് മറുപടി നല്‍കി. അടുത്ത പന്തില്‍ റൂട്ട് ഫോറടിക്കുകയും ചെയ്തു. ശേഷം താരങ്ങള്‍ നേർക്കുനേർ നിന്ന് വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ അമ്ബയർമാരായ അഹ്സാൻ റാസയും കുമാർ ധർമസേനയും ഇടപെട്ടാണ് രംഗം തണുപ്പിച്ചത്.
രണ്ടാം ദിനത്തിലെ മത്സരത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തില്‍ റൂട്ടുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് പ്രസിദ്ധ് പ്രതികരിച്ചിരുന്നു. ”ബൗള്‍ ചെയ്യുമ്ബോള്‍ ബാറ്റർമാരുമായി സംസാരിക്കുന്നത് എന്റെ രീതിയാണ്. അവരെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചിട്ടുമുണ്ട്. അതുപോലെ റൂട്ടിനെയും വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കുക എന്നതായിരുന്നു പ്ലാൻ. അതുകൊണ്ടാണ് തുടക്കത്തില്‍ എന്റെ പന്തുകള്‍ കളിക്കാൻ ജോ റൂട്ട് ബുദ്ധിമുട്ടിയപ്പോള്‍ നന്നായി കളിക്കുന്നുണ്ടല്ലോ എന്ന് ഞാൻ പറഞ്ഞത്. എന്നാല്‍, അതിനോട് റൂട്ട് പ്രതികരിച്ച രീതി എന്നെ അമ്ബരപ്പിച്ചു. ജോ റൂട്ട് ടെസ്റ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ്. അദ്ദേഹത്തെ എനിക്കിഷ്ടമാണ്. ഗ്രൗണ്ടിന് പുറത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്”, പ്രസിദ്ധ് പറഞ്ഞു. രണ്ട് താരങ്ങള്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമ്ബോള്‍ സംഭവിക്കുന്ന ചെറിയൊരു കാര്യം മാത്രമാണ് അവിടെ സംഭവിച്ചതെന്നും താരം കൂട്ടിച്ചേർത്തു.