‘5 എംപിമാരടക്കം 160 യാത്രക്കാര്, തിരുവനന്തപുരം-ദില്ലി എയർ ഇന്ത്യ വിമാനം ദുരന്തത്തിൽന നിന്ന് ഒഴിവായത് കഷ്ടിച്ച്, അന്വേഷണം വേണമെന്ന് മന്ത്രി
തിരുവനന്തപുരം: 5 എംപിമാർ അടക്കം 160 യാത്രക്കാർ ഉണ്ടായിരുന്ന തിരുവനന്തപുരം ഡൽഹി എയർ ഇന്ത്യ വിമാനം വൻ ദുരന്തത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിലും സമഗ്രമായ അന്വേഷണത്തിന് കേന്ദ്രസർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം എന്താണെന്ന് കണ്ടുപിടിക്കാൻ ഇത്രയും വൈകുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും മന്ത്രി ഉന്നയിച്ചു.
അതേസമയം, പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്ന ആരോപണം സമഗ്രമായി അന്വേഷിക്കണമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. തൃശ്ശൂരിൽ അടക്കം നടന്നത് ജനവിധി അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന്റെ വാലായാണ് പ്രവർത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറികളെ കുറിച്ച് സമഗ്രമായി അന്വേഷണം വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തോട് മുഖം തിരിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
‘വിഭജന ഭീകരദിനം’ കൊണ്ടാടണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലകൾക്ക് കത്തയയ്ക്കാൻ എന്ത് അധികാരമാണ് ഗവർണർക്ക് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള വാക്കാണ് വിഭജനം. ഇത്തരം വർഗീയ വിഭാഗീയ ശ്രമങ്ങൾ കേരളത്തിലെ ക്യാമ്പസുകളിൽ നടപ്പാവില്ല എന്ന് നാം കണ്ടതാണ്. സർവകലാശാലകളെ സംഘർഷഭൂമിയാക്കാൻ കേരളം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.