Fincat

പകൽ തലസ്ഥാനത്തെ ലോഡ്ജുകളിൽ തങ്ങും, ഇരുട്ടിയാൽ ആയുധവുമായി പുറത്തിറങ്ങും, യുവാക്കളുടെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച; ഗുണ്ടാ സംഘം പിടിയിൽ

തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാസംഘം പിടിയിൽ. രാത്രിയിൽ ആയുധം കാണിച്ച് പണവും സ്വർണവും കർവച്ച ചെയ്യുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി രണ്ട് യുവാക്കളുടെ കഴുത്തിൽ കത്തിവച്ചാണ് അഞ്ചംഗ സംഘം കവർച്ച നടത്തിയത്. മദ്യപിക്കാനും ലഹരിവസ്തുക്കള്‍ വാങ്ങാനുമാണ് ഗുണ്ടാസംഘത്തിന്‍റെ രാത്രികാല കവർച്ച.

നഗരത്തിൽ ജോലി കഴിഞ്ഞ് ലോഡ്ജിലേക്ക് പോകുന്ന യുവാക്കളാണ് ഇരകള്‍. പലരും പേടിച്ച പൊലീസിനോട് പരാതി നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി എസ്.എസ് കോവിൽ റോഡിൽ വെച്ച് എറണാകുളം സ്വദേശിയായ യുവാവിന്‍റെ കഴുത്തിൽ കത്തിവച്ച് പണവും മൊബൈൽ ഫോണും കവർന്നു. അന്നേ ദിവസം തന്നെ മറ്റൊരു യുവാവിൽ നിന്നും പണവും വാച്ചും കവർച്ച ചെയ്തു.

ഇതിന് ശേഷം നഗരത്തിൽ കറങ്ങി നടക്കുന്നതിനിടെയാണ് തമ്പാനൂര്‍ എസ്എച്ച്ഒ ജിജുകുമാറിന്‍റെ നേതൃത്വത്തിൽ നിരവധി കേസുകളിൽ പ്രതികളായ സംഘത്തെ പിടികൂടിയത്. വധശ്രമം ഉള്‍പ്പെചെ 11 കേസുകളിൽ പ്രതിയായ ദസ്തക്കിർ, ഏഴു കേസിൽ പ്രതിയായ ജിത്തു, ലഹരിക്കേസുകള്‍പ്പെടെ മൂന്നിലധികം കേസുകളുള്ള ബിജു, വള്ളക്കടവ് ബിജു, രാജീവ് എന്നിവരാണ് പിടിയിലായത്.

പ്രതികളിൽ നിന്നും ആയുധങ്ങളും മോഷണ വസ്തുക്കളും കണ്ടെത്തി. പകൽ പൊലീസിന്‍റെ കണ്ണിൽപ്പെടാതെ ലോഡ്ജുകളിലും ബസ് സ്റ്റാന്‍ഡിലും പാർക്കിലുമായി സംഘം തങ്ങും. രാത്രിലാണ് പുറത്തിറങ്ങി പിടിച്ചുപറയും ഗുണ്ടാപ്രവർത്തനവുമെന്ന് പൊലിസ് പറഞ്ഞു. ബെംഗളൂരുവിലും മറ്റു മെട്രോ നഗരങ്ങളിലുമടക്കം കത്തി കാട്ടി ഭീഷണിപ്പെടുത്തിയുള്ള കവര്‍ച്ചാ സംഭവങ്ങള്‍ നടക്കുന്നതിന് സമാനമായ രീതിയിലാണ് തിരുവനന്തപുരത്തും ഗുണ്ടാസംഘം കവര്‍ച്ച നടത്തിയത്.