ഗൾഫിലെ ഏറ്റവും കുറഞ്ഞ നിരക്ക്, 544 മരുന്നുകളുടെ വില വൻ തോതിൽ കുറച്ച് കുവൈത്ത്
മരുന്നുകളുടെ വില വൻ തോതിൽ കുറച്ച് കുവൈത്ത്. ആരോഗ്യ മേഖലയിൽ സാമ്പത്തിക നിലനിൽപ്പും ജനങ്ങൾക്ക് മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് മരുന്നുകളുടെ വില കുറച്ചത്. 544 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കും 78.5% വരെ വില കുറച്ച്, ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന വിധത്തിൽ പുതിയ മന്ത്രാലയ ഉത്തരവുകൾ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുറപ്പെടുവിച്ചു.
കൂടാതെ, 144 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കും ഗൾഫിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ പുതുക്കിയ വിലപ്പട്ടികയും പുറത്തിറക്കി. കുറവ് വരുത്തിയ മരുന്നുകളിൽ കാൻസർ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ആസ്ത്മ, ആർത്രൈറ്റിസ്, ചർമ്മരോഗങ്ങൾ, കൊളോൺ രോഗങ്ങൾ പോലുള്ള ദീർഘകാല രോഗങ്ങൾക്ക് വേണ്ട ബയോളജിക്കൽ ചികിത്സകൾ എന്നിവ ഉൾപ്പെടുന്നു.
തിങ്കളാഴ്ച മുതൽ, 2025 മെയ് മാസത്തിൽ പുറത്തിറക്കിയ മന്ത്രാലയ ഉത്തരവ് നമ്പർ 92 പ്രകാരം, ടിർസെപറ്റൈഡ് (മൗൻജാരോ) ഇൻജക്ഷൻ വില 30% കുറവ് പ്രാബല്യത്തിൽ വരും. കൂടാതെ, പ്രമേഹവും മോശം ഭാരം സംബന്ധമായ പ്രശ്നങ്ങളും നേരിടുന്ന രോഗികൾക്ക് പിന്തുണയായി, വേഗോവി (Wegovy) മരുന്നിന്റെ വില 37.3%യും സാക്സെൻഡ (Saxenda) മരുന്നിന്റെ വില 20.8%യും കുറച്ചു.
മരുന്നുകളുടെ നിരക്ക് പുനഃക്രമീകരിക്കുന്നതിനും ആരോഗ്യ മേഖലയിലെ സാമ്പത്തിക കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി ദേശീയ നയത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനങ്ങൾ. കൂടാതെ പ്രധാന മരുന്നുകളുടെ വിപണിയിൽ സ്ഥിരമായ നിരീക്ഷണം തുടരുമെന്നും വില നിയന്ത്രണം ഉറപ്പാക്കുമെന്നും അറിയിച്ചു. ഈ വർഷം മാത്രം ആരോഗ്യ മന്ത്രി 1,188 മരുന്നുകളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും വില കുറയ്ക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 2025 മെയ് മാസത്തിൽ 69 പുതിയ മരുന്നുകൾക്കും 146 മരുന്നുകൾക്കും വില അംഗീകരിച്ചിരുന്നുവെന്നും, 2024 ജൂലായിൽ 200-ൽ കൂടുതൽ മരുന്നുകളുടെ വില കുറച്ചും 228 മരുന്നുകളുടെ വില മെയ് മാസത്തിൽ അംഗീകരിച്ചുമുണ്ടെന്നതും മന്ത്രാലയം വ്യക്തമാക്കി.