‘രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയായ ലോകത്തിലെ ഏറ്റവും വലിയ എൻജിഒ’;RSS-നെ പുകഴ്ത്തി മോദി
ന്യൂഡല്‍ഹി: 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ ആർഎസ്‌എസിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടനയാണ് (എൻജിഒ) ആർഎസ്‌എസ് എന്ന് മോദി പറഞ്ഞു. രാഷ്ട്രനിർമാണത്തില്‍ ആർഎസ്‌എസ് പങ്കാളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ആർഎസ്‌എസ് 100-ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് രാജ്യത്തിന്റെ സുപ്രധാന ദിനത്തില്‍ മോദിയുടെ പ്രശംസ.
”100 നൂറു വർഷങ്ങള്‍ക്ക് മുമ്ബ്, ഒരു സംഘടന പിറന്നു, അതിനെ രാഷ്ട്രീയ സ്വയംസേവക് സംഘ് എന്നാണ് വിളിച്ചിരുന്നത്. അവർ എല്ലായ്പ്പോഴും രാഷ്ട്ര നിർമാണത്തില്‍ പങ്കാളികളായിരുന്നു. സമൂഹത്തിന്റെ ക്ഷേമം ഹൃദയത്തില്‍ കരുതി വ്യക്തിയെ കെട്ടിപ്പടുക്കുന്നതിലൂടെ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതായിരുന്നു അവരുടെ ഒരു നൂറ്റാണ്ട് നീണ്ട യാത്ര. ഭാരത മാതാവിന്റെ ക്ഷേമം ലക്ഷ്യമിട്ട് വ്യക്തി വികസനത്തിലൂടെ രാഷ്ട്ര നിർമ്മാണം എന്ന ദൃഢനിശ്ചയത്തോടെ, സ്വയംസേവകർ നമ്മുടെ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമർപ്പിച്ചു. ഒരു തരത്തില്‍ ആർഎസ്‌എസ് ലോകത്തിലെ ഏറ്റവും വലിയ എൻജിഒ ആണ്. അതിന് 100 വർഷത്തെ സമർപ്പണ ചരിത്രമുണ്ട്. ആർഎസ്‌എസിന്റെ ചരിത്രത്തില്‍ എനിക്ക് അഭിമാനമുണ്ട്.” – മോദി വ്യക്തമാക്കി.
‘അച്ചടക്കവും സേവന കേന്ദ്രീകൃതവുമായ ഒരു സംഘടന’ എന്നും ആർഎസ്‌എസിനെ പ്രശംസിച്ചുകൊണ്ട് മോദി പറഞ്ഞു. ദുരന്ത നിവാരണം മുതല്‍ സാമൂഹിക ഐക്യ പ്രവർത്തനങ്ങള്‍ വരെയുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ ആർഎസ്‌എസിന്റെ പങ്കിനെക്കുറിച്ചും മോദി വാചാലനായി. സംഘടനയുടെ അച്ചടക്കവും നിസ്വാർഥവുമായ പ്രവർത്തനം ഇന്ത്യയുടെ സാമൂഹിക ഘടനയെ രൂപപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.