എംഎസ്‌എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വര്‍ഗീയ സംഘടന; ആരോപണവുമായി എസ്‌എഫ്‌ഐ നേതാക്കള്‍
പാലക്കാട്: എംഎസ്‌എഫിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗീയ സംഘടനയാണ് എംഎസ്‌എഫ് എന്ന് സഞ്ജീവ് പറഞ്ഞു.ലക്ഷണമൊത്ത വർഗീയവാദ സംഘടനയാണ് എംഎസ്‌എഫ്. പി.കെ നവാസ് ഒന്നാന്തരം വർഗീയവാദിയാണ്. ഇത് ഞങ്ങള്‍ എവിടെയും പറയും അതിന് നവാസിന്റെ ലൈസൻസ് വേണ്ട. കേരളം കണ്ട ഏറ്റവും വലിയ തെറ്റായ രാഷ്ട്രീയമാണ് എംഎസ്‌എഫ് കൈകാര്യം ചെയ്യുന്നത്. ഏറ്റവും അവർ കൈകാര്യം ചെയ്യുന്നത് സ്വത്വബോധം ഒന്നുമല്ല.
ജമാ അത്തെ ഇസ്ലാമിക്കും ക്യാമ്ബസ് ഫ്രണ്ടിനും എല്ലാ വർഗീയവാദികള്‍ക്കും വേദിയൊരുക്കുന്ന സംഘടനയാണ് എംഎസ്‌എഫ്. പട്ടിയെ വെട്ടിപ്പഠിച്ചു നാട്ടില്‍ അക്രമം നടത്തുന്ന എസ്ഡിപിഐക്കാരുടെയും നിരോധിച്ച ക്യാമ്ബസ് ഫ്രണ്ടിന്റെയും ബാക്കിപത്രമാണ് എംഎസ്‌എഫ് എന്നും സഞ്ജീവ് പറഞ്ഞു. പാലക്കാട് മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനത്തില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലീഗ് മാനേജ്മെന്റുള്ള കോളജുകളില്‍ തിരഞ്ഞെടുപ്പ് പോലും നടത്താതെയും തട്ടിൻപുറത്തെ അറബി കോളേജുകളിലെയും യുയുസിമാരെ ഉപയോഗിച്ചാണ് എംഎസ്‌എഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വെല്ലുവിളിക്കുന്നത്. ചെറിയ കുട്ടികളുടെ ചെവിയിലേക്ക് എംഎസ്‌എഫ് വർഗീയത ഓതിക്കൊടുക്കുകയാണ്. മതേതരത്വം നിലനില്‍ക്കുന്ന ക്യാമ്ബസില്‍ എത്തുമ്ബോള്‍ എംഎസ്‌എഫ് യുഡിഎസ്‌എഫ് ആകും. കെഎസ്യുവിനെ പൂർണമായും എംഎസ്‌എഫ് വിഴുങ്ങി. എംഎസ്‌എഫിനെ എസ്ഡിപിഐയും ക്യാമ്ബസ് ഫ്രണ്ടും വിഴുങ്ങിയിരിക്കുകയാണെന്നും സഞ്ജീവ് ആരോപിച്ചു.
പികെ നവാസിന്റെ മനസ്സില്‍ പൊളിറ്റിക്കല്‍ ഇസ്ലാമെന്ന് എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി പറഞ്ഞു. എംഎസ്‌എഫ് ജമാഅത്തെ ഇസ്ലാമിയുടെ ഐഡിയോളജിയായ പൊളിറ്റിക്കല്‍ ഇസ്ലാം കൊണ്ടുനടക്കുന്നു. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നല്‍കുകയാണ് പികെ നവാസ്. കേരളത്തിലെ ക്യാമ്ബസുകളിലും പൊളിറ്റിക്കല്‍ ഇസ്ലാമിനുവേണ്ടി എംഎസ്‌എഫ് ശ്രമിക്കുന്നുവെന്നും ആദർശ് കൂട്ടിച്ചേർത്തു.