Fincat

15 വയസ് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി; ബാലാവകാശ കമ്മീഷന്റെ അപ്പീൽ തള്ളി

മുസ്ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാന്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്ന് 2022ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും വിധിച്ചിരുന്നു. 16കാരിയും 21കാരനും വീട്ടുകാരില്‍നിന്ന് സുരക്ഷ തേടിയെത്തിയപ്പോഴായിരുന്നു ഇത്

15 വയസ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ വ്യക്തിനിയമപ്രകാരം അവകാശമുണ്ടെന്ന പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഉത്തരവ് ചോദ്യംചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ അപ്പീല്‍ തള്ളി. പ്രായപൂര്‍ത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യാന്‍ ബാലാവകാശ കമ്മീഷന് എന്തുകാര്യമെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് ചോദിച്ചു.
18 വയസ് തികയാത്ത പെണ്‍കുട്ടിക്ക് നിയമപരമായി വിവാഹം കഴിക്കാനാവില്ലെന്നിരിക്കെ, വ്യക്തിനിയമത്തിന്റെ മാത്രം പിന്‍ബലത്തില്‍ അത് സാധിക്കുമോ എന്ന നിയമപ്രശ്‌നമെങ്കിലും തുറന്നുവെക്കണമെന്ന കമ്മീഷന്റെ ആവശ്യവും കോടതി തള്ളി. ഇതില്‍ നിയമപ്രശ്‌നമൊന്നും ബാക്കിനില്‍ക്കുന്നില്ലെന്നും അത് ഉചിതമായ കേസില്‍ ഉന്നയിച്ചുകൊള്ളാനും ജസ്റ്റിസ് ആർ മഹാദേവൻ കൂടി അംഗമായ ബെഞ്ച് നിര്‍ദേശിച്ചു.
പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങളിൽ നിന്ന് ഉണ്ടാകുന്ന കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ ‘കഠിനമായ സാമൂഹിക യാഥാർത്ഥ്യങ്ങൾ’ മനസ്സിൽ സൂക്ഷിക്കണമെന്ന് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ബി വി നാഗരത്ന നിരീക്ഷിച്ചു.