കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്. കെട്ടിടം തകരാനുള്ള സാഹചര്യം സമിതി പരിശോധിക്കും. ആശുപത്രി കെട്ടിടങ്ങളുടെ ബലപരിശോധന നടത്താൻ ആവശ്യമെങ്കിൽ ഐഐടി, എൻഐടി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സഹായം തേടാനും നിർദേശം.
പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആശുപത്രികളിൽ പരിശോധന തുടരുകയാണ്. എല്ലാ സർക്കാർ ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച് പരിശോധന നടത്തും. പൊളിക്കേണ്ടവ ഉണ്ടെങ്കിൽ കണ്ടെത്തി ഉടൻ പൊളിച്ചു മാറ്റാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച് പിഡബ്ല്യുഡി വിഭാഗം പരിശോധിച്ചു റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ജൂലൈ 3ന് രാവിലെയാണ് മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന മകൾക്ക് കൂട്ടിരിക്കാനെത്തിയകതായിരുന്നു ബിന്ദുവായിരുന്നു മരിച്ചത്. ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് അപകടം. തലയോലപ്പറമ്പിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു ബിന്ദു.