Fincat

ധൻകറിനെ കേന്ദ്രസര്‍ക്കാര്‍ ഇംപീച്ച്‌ ചെയ്യാനൊരുങ്ങിയിരുന്നു, വെളിപ്പെടുത്തലുമായി RSS സൈദ്ധാന്തികൻ


ന്യൂഡല്‍ഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിയില്‍ വെളിപ്പെടുത്തലുമായി ആർഎസ്‌എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി.ധൻകർ ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നതെന്ന് ഗുരുമൂർത്തി പറഞ്ഞു. ഒരു തമിഴ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഏതോ വിഷയത്തില്‍ സർക്കാരുമായി അഭിപ്രായ വ്യാത്യസമുണ്ടായി. ഭരണകക്ഷിക്ക് അദ്ദേഹത്തോട് സ്ഥാനം ഒഴിയാനും രാജിവെയ്ക്കണമെന്ന് പറയാനും അവകാശമുണ്ട്. ഇംപിച്ച്‌മെന്റിന് സർക്കാർ നീക്കം നടത്തിയിരുന്നതായും ഗുരുമൂർത്തി വെളിപ്പെടുത്തി.

എന്നാല്‍ അനാരോഗ്യത്തെ തുടർന്നാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദവി രാജിവെച്ചതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളും ബിജെപിയും അവകാശപ്പെടുന്നത്.

ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം കേന്ദ്രസർക്കാരുമായുള്ള ഭിന്നതയാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിപക്ഷവും ഇക്കാര്യം ഉന്നയിച്ചിരുന്നു.

ഡല്‍ഹിയിലെ വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിയില്‍ കേന്ദ്ര സർക്കാരും ജഗ്ദീപ് ധൻകറും രണ്ട് ധ്രുവങ്ങളിലായതാണ് രാജിയിലേയ്ക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകള്‍. ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുൻകൈ എടുക്കുമെന്ന് കേന്ദ്രസർക്കാർ ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകറിനെ അറിയിച്ചിരുന്നു.

ഇതിനിടെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധൻകർ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസർക്കാരില്‍ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അവ മൂർച്ഛിച്ചതോടെ ധൻകർ പൊടുന്നനെ രാജി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.