സിംപിള്‍ സ്റ്റെപ്പ് പരിവാഹന് ശീലമില്ല,പുതിയ പുലിവാല് ക്യാപ്ച; തലവേദനയായി ലൈസൻസ് ലേണേഴ്‌സ് ടെസ്റ്റ്
കോഴിക്കോട്: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റില്‍ തട്ടിപ്പുതടയാൻ പരിവാഹൻ സൈറ്റില്‍ രാജ്യമൊട്ടാകെ നടപ്പാക്കിയ ‘ക്യാപ്ച’ പരിഷ്കാരം അപേക്ഷകർക്ക് പുലിവാലായിമാറുന്നു.ഒരോ മൂന്നുചോദ്യങ്ങള്‍ക്കുശേഷം ‘ക്യാപ്ച’ ടൈപ്പുചെയ്തുകൊടുക്കണമെന്നാണ് പുതിയപരിഷ്കാരം. 30 സെക്കൻഡിനുള്ളില്‍ ചോദ്യംവായിക്കുകയും ഉത്തരം തിരഞ്ഞെടുക്കുകയും വേണം.
ക്യാപ്ച ചേർക്കുന്നതിനായി 15 സെക്കൻഡ് അധികസമയം നല്‍കിയിട്ടുണ്ട്. എന്നാല്‍, കൃത്യമായ കംപ്യൂട്ടർ പരിജ്ഞാനമില്ലാത്തവർ ടെസ്റ്റിനായിവരുമ്ബോള്‍ അവർക്കിത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. പലരും ടെസ്റ്റിന് ഹാജരാവാതെ മടങ്ങിപ്പോകുന്നുമുണ്ട്. 20 ചോദ്യങ്ങളാണ് ലേണേഴ്സ് ടെസ്റ്റിനായി ഉണ്ടാകുക. ഓരോചോദ്യത്തിന് 30 സെക്കൻഡാണ് സമയം അനുവദിച്ചിട്ടുള്ളത്.
ഉത്തരേന്ത്യയില്‍ ഏജന്റുമാർ ഇടപെട്ട് ലേണേഴ്സ് സർട്ടിഫിക്കറ്റ് കൃത്രിമമായി നല്‍കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് തട്ടിപ്പുതടയുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി നാഷണല്‍ ഇൻഫർമാറ്റിക് സെന്റർ (എൻഐസി) ടെസ്റ്റിനിടയില്‍ ഇടവിട്ട് ക്യാപ്ച കൊണ്ടുവന്നതെന്ന് അധികൃതർ പറഞ്ഞു.
കുറച്ചുദിവസങ്ങള്‍ക്കുമുൻപാണ് എൻഐസി പുതിയ ക്യാപ്ച പരിഷ്കാരം വരുന്നതായി സംസ്ഥാന മോട്ടോർവാഹന വകുപ്പിന്റെ നോഡല്‍ ഓഫീസറെ അറിയിച്ചത്. ഒക്ടോബർ ഒന്നുമുതല്‍ ലേണേഴ്സ് ടെസ്റ്റിന് ചോദ്യങ്ങളുടെ എണ്ണം 30 ആയി ഉയർത്തുകയാണ്. അങ്ങനെവരുമ്ബോള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സ്ക്രീനില്‍ തെളിയുന്ന ക്യാപ്ച വ്യക്തമാകാത്തസ്ഥിതിയുമുണ്ട്. തട്ടിപ്പുനടക്കുന്നത് തടയുന്നതിനുപകരം അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ടെസ്റ്റിനിടിയില്‍ ഇടയ്ക്കിടെ ക്യാപ്ചവരുന്നതിനുപകരം തുടങ്ങുമ്ബോഴും അവസാനിക്കുമ്ബോഴും മറ്റും ആക്കിമാറ്റിയാല്‍ ബുദ്ധിമുട്ടുകുറയുമെന്നാണ് അപേക്ഷകർ പറയുന്നത്.