Fincat

ഇസ്രയേല്‍ ജനതയ്ക്ക് ജൂത പുതു വര്‍ഷ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്രയേല്‍ ജനതയ്ക്ക് ജൂത പുതു വര്‍ഷ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രയേലി ജനതയ്ക്കുമാണ് എക്‌സിലൂടെ മോദി ആശംസ നേർന്നത്. ഇംഗ്ലീഷിലും ഹീബ്രു ഭാഷയിലുമായിരുന്നു ആശംസ. നെതന്യാഹുവിനെ പ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ചാണ് എക്‌സിലെ ആശംസ.

‘പുതുവര്‍ഷാശംസകള്‍. എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രയേല്‍ ജനതയ്ക്കും ലോകത്തിലെ മുഴുവന്‍ ജൂത സമൂഹത്തിനും ഞാന്‍ ആശംസ അറിയിക്കുന്നു. ഈ വര്‍ഷം സമാധാനവും പ്രതീക്ഷയും ആരോഗ്യവുമുള്ളതാകട്ടെ’, മോദി പറഞ്ഞു.

അതേസമയം ഹമാസിനെ ഇല്ലാതാക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ലക്ഷ്യം നേടുമെന്നും ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസ ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ പ്രതിരോധ സേനയെ (ഐഡിഎഫ്) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇസ്രയേല്‍ ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണ്. ഇറാനിയന്‍ അച്ചുതണ്ടിനെ നശിപ്പിക്കണമെന്നും അതിന് ഇസ്രായേലിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാസയെ പിടിച്ചെടുക്കാനുളള പോരാട്ടം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം. യു കെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രത്തെ അംഗീകരിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.