ഒമാനിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
ഒമാനില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള രജിസ്ട്രേഷന്‍ ഇന്ന്
ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനക്ക് ശേഷമാകും അര്‍ഹരായവരെ തെരഞ്ഞെടുക്കുക. അടുത്ത മാസം എട്ട് വരെ രജിസ്‌ട്രേഷന് സൗകര്യം ഉണ്ടായിരിക്കും. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പെങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുളള സൗകര്യമാണ് ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം ഏര്‍പ്പടുത്തിയിരിക്കുന്നത്.
മന്ത്രാലയത്തിലെ വെബ്സൈറ്റിലെ പ്രത്യേക ലിങ്ക് വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. രജിസ്‌ട്രേഷന് പിന്നാലെ പോര്‍ട്ടലില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.സിവില്‍ നമ്പര്‍, ഐ ഡി കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് സ്വദേശികള്‍ക്കും വിദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാനാകും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് പിന്നാലെ മന്ത്രാലയത്തില്‍ നിന്നുള്ള സന്ദേശം ലഭിക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് അര്‍ഹത നേടുന്നവരെ തിരഞ്ഞെടുക്കുക. ആദ്യ ഘട്ടം ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെയും രണ്ടാം ഘട്ടം ഒക്ടോബര്‍ 14 മുതല്‍ 30 വരെയുമാണ്. നവംബര്‍ ഒമ്പത് മതുല്‍ 11 വരെയുമായിരിക്കും മൂന്നാം ഘട്ടം. കഴിഞ്ഞ വര്‍ഷം 14,000 ആയിരുന്നു ഒമാനില്‍ നിന്നുള്ള ഹജ്ജ് ക്വാട്ട. 470 പ്രവാസികള്‍ക്കും അവസരം ലഭിച്ചിരുന്നു. ഇത്തവണ എത്ര വിദേശികള്‍ക്ക് അവസരമുണ്ടാകുമെന്ന് അടുത്ത ദിവസങ്ങളില്‍ അറിയാനാകും.
കാഴ്ച വൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒപ്പം ആളുകളെ അനുവദിക്കും. ഇലക്ട്രോണിക് സംവിധാനത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാകും അവരെ തിരഞ്ഞെടുക്കുക. പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനായി ഹോട്ട്ലൈന്‍ നമ്പറും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.