ഫുട്ബോൾ സിംഹാസനത്തിൽ ഡെംബലെ, ബാലൺ ഡി ഓർ പുരസ്കാരം ഒസ്മാൻ ഡെംബലെയ്ക്ക്
പാരിസ്: ഫുട്ബോൾ ലോകത്തെ ഈ വർഷത്തെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം പി എസ് ജി താരം ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ യുവ താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഡെംബലെ പുരസ്കാരത്തിൽ മുത്തമിട്ടത്. പുരസ്കാര വേളയിൽ വികാരഭരിതനായ താരം ഈ നിമിഷത്തിലേക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ലെന്നും പി.എസ്.ജി ക്ലബിനും പരിശീലകൻ ലൂയിസ് എൻറികിനും പ്രത്യേകം നന്ദിയറിയിച്ചു.
പി എസ് ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ പി എസ് ജി കുപ്പായത്തില്‍ ഡെംബലെയുടെ സംഭാവന. യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ താരം. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്സലോണയുടെ ലാമിൻ യമാൽ കരസ്ഥമാക്കി. പി എസ് ജിയാണ് ഈ വർഷത്തെ മികച്ചപുരുഷ ക്ലബ്. ആഴ്സണൽ ആണ് മികച്ച വനിതാ ക്ലബ്.
മികച്ച പരിശീലകർ: വീഗ്മാൻ എൻറിക്
മികച്ച ഗോൾകീപ്പർമാർ: ഹാംപ്ടൺ ഡൊന്നറുമ
മികച്ച ഗോൾ സ്‌കോറർമാർ: ഗ്യോകെരെസ് പജോർ
വനിതാ ക്ലബ്: ആഴ്സണൽ
പുരുഷ ക്ലബ്: പി.എസ്.ജി
ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ തിയേറ്റർ ഡു ഷാറ്റെലെറ്റിൽ നടന്ന ചടങ്ങിൽ, 2024-25 സീസണിലെ മികച്ച പ്രകടനങ്ങൾ പരിഗണിച്ച് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ലോകമെമ്പാടുമുള്ള 100 കായിക മാധ്യമപ്രവർത്തകരുടെ വോട്ടിങ്ങിലൂടെയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. എട്ടു തവണ പുരസ്കാരം നേടിയ ലയണൽ മെസ്സിയും അഞ്ചു തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തവണ പട്ടികയിൽ ഇടം നേടിയിരുന്നില്ല.