Fincat

തിരൂരില്‍ തെരഞ്ഞെടുപ്പ് കളം നേരത്തേ ചൂടുപിടിക്കുന്നു; ലീഗിനും പി.കെ ഫിറോസിനും മറുപടി നല്‍കാന്‍ പൊതുയോഗവുമായി സിപിഎ

തിരൂര്‍: ലീഗിനും പി.കെ ഫിറോസിനും മറുപടി നല്‍കാന്‍ സിപിഎമ്മും കെ.ടി ജലീലും. മലയാളസര്‍വകലാശാല ഭൂമി ഇടപാടിലെ അഴിമതി ചൂണ്ടിക്കാണിച്ച് മുസ്ലീംയൂത്ത് ലീഗ് തിരൂര്‍ മണ്ഡലം കമ്മിറ്റി തിരൂര്‍ ബസ്റ്റാന്റില്‍ ഈ മാസം 18ന് സംഘടിപ്പിച്ച പൊതു സമ്മേളനത്തിനു പിന്നാലെയാണ് സിപിഎമ്മും പൊതുപരിപാടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് നേരത്തേ ചൂടുപിടിച്ചിരിക്കുകയാണ് തിരൂരില്‍. കഴിഞ്ഞ ആഴിചയില്‍ തിരൂര്‍ മലയാളസര്‍വകലാശാലയുടെ വിവാദ ഭൂമി സന്ദര്‍ശിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തിരൂര്‍ മാങ്ങാട്ടിരിയില്‍ എത്തിയിരുന്നു. സര്‍വകലാശാല ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ഒന്നിനു പിന്നാലെ ഓരോന്നായി ഫിറോസ് രേഖകള്‍ പുറത്തു വിട്ടതോടെ കെ.ടി ജലീലും പ്രത്യോരോപണവുമായി രംഗത്തുവന്നു.
കെ.ടി ജലീല്‍-പി.കെ ഫിറോസ് പോര് സര്‍വകലാശാലയുടെ വലിയ അഴിമതിക്കഥ ചര്‍ച്ചയാക്കുന്നതിലേക്കും, വരാനിനിക്കുന്ന തെരഞ്ഞെടുപ്പ് കളം നേരത്തെ ചൂടുപിടിപ്പിക്കുന്നതിലേക്കുമാണ് എത്തിനില്‍ക്കുന്നത്. തിരൂരില്‍ കഴിഞ്ഞ ദിവസം പികെ ഫിറോസ് എത്തി കെ.ടി ജലീല്‍, വി.അബ്ദുറഹ്‌മാന്‍, ഗഫൂര്‍ ലില്ലീസ് എന്നിവര്‍ക്കും ഇവരുടെ സഹോദരങ്ങള്‍ക്കും എതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് സിപിഐഎമിനും മന്ത്രിയടക്കമുള്ളവര്‍ക്കും ക്ഷതമുണ്ടാക്കി.
ഈ സാഹചര്യത്തിലാണ് ഫിറോസ് എത്തിയ അതേ സ്ഥലത്ത് തിരൂര്‍ ബസ്റ്റാന്റ് പരിസരത്ത് വിശദീകരണ പൊതുയോഗം സിപിഐഎം തിരൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ 25 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയില്‍ ഉദ്ഘാടകനായി കെ.ടി ജലീല്‍ എം.എല്‍.എ പ്രസംഗിക്കും. ലീഗിനും ഫിറോസിനുമെതിരെ കൂടുതല്‍ പറയാനുണ്ടെന്നും ഇതിനായി തിരൂരിലും കുന്ദമംഗലത്തും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ കാണാമെന്നും കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.