Fincat

ഇനി തിരിച്ചിറക്കമോ? സ്വർണവില റിവേഴ്‌സ് ഗിയറിൽ; ഇന്നും വില കുറഞ്ഞു

രണ്ടു ദിവസമായി റെക്കോര്‍ഡ് കുതിപ്പിൽ നിന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് സംഭവിച്ചിരിന്നു. ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. ഇന്നലെ 84,600ലെത്തിയ സ്വര്‍ണവില ഇന്ന് പവന് 68 രൂപ കുറഞ്ഞ് 83,920ല്‍ എത്തിയിരിക്കുകയാണ. ഒരു ഗ്രം സ്വര്‍ണത്തിന് 10,490 രൂപയാണ് ഇന്നത്തെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.

ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടെങ്കിലും നിലവില്‍ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില പോകുന്നത്. സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടയിലും സ്വര്‍ണത്തിന്റെ ഡിമാന്റ് ശക്തമാണ്, സ്ഥിര നിക്ഷേപമായി സ്വര്‍ണത്തിന് പകരം മറ്റൊരു ഓപ്ഷനും തിരഞ്ഞെടുക്കാനും ആരും താത്പര്യപ്പെടുന്നുമില്ല. വ്യവസായ വിദഗ്ധര്‍ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍, ആഗോള കേന്ദ്ര ബാങ്ക് നയങ്ങളെ അടക്കം സസൂക്ഷമം നിരീക്ഷിക്കുകയാണ്. ഇവ ഭാവിയിലെ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കാവുന്ന ഘടകങ്ങളാണെന്നതാണ് കാരണം.

അതേസമയം മറ്റൊരു വിഭാഗം സ്വര്‍ണ വാങ്ങാന്‍, വില കുറയുന്നത് വരെ കാത്തിരിക്കണോ എന്ന സംശയത്തിലുമാണ്. പ്രധാനപ്പെട്ട ഗ്ലോബല്‍ ബ്രോക്കറേജ് ഫേമുകള്‍ സ്വര്‍ണവില ഇനിയും കുതിച്ചുയരുമെന്ന് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ 229 ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നത്. ഉയര്‍ച്ച താഴ്ച്ചകളുണ്ടാകുമെങ്കിലും സുരക്ഷിത നിക്ഷേപം, ആഗോള സാമ്പത്തിക സാഹചര്യം എന്നിവ വില കൂടാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം വില കൂടുന്നതിനാല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് ബുദ്ധിപരമായ നീക്കമാണെന്നാണ് ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വലേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അക്ഷ കാംബോജ് പറയുന്നത്. സ്വര്‍ണവിലയ്‌ക്കൊരു ചെറിയ സ്ഥിരത കൈവരിച്ചാലും ആഘോഷങ്ങളും ഉത്സവങ്ങളും ഒപ്പം നിക്ഷേപങ്ങളും സ്വര്‍ണവിലയിലെ താഴേക്കുള്ള പോക്ക് പ്രതിരോധിക്കുമെന്നാണ് മുന്‍ ഐബിജെഎ പ്രസിഡന്റ് മോഹിത് കാംബോജിന്റെ വിലയിരുത്തല്‍. എന്നാല്‍ സ്വര്‍ണ ഇന്ത്യന്‍ സമൂഹത്തിന്റെ വികാരവുമായി അടുത്ത് നില്‍ക്കുന്ന ലോഹമായതിനാല്‍ ചെറിയ വില വ്യത്യാസങ്ങള്‍ പോലും നല്ല കച്ചവടത്തിന് കാരണമാക്കുമെന്ന് വ്യാപാരികളും പറയുന്നു. അതായത് വില കുറഞ്ഞാലും കൂടിയാലും സ്വര്‍ണ കച്ചവടം പൊടിപൊടിക്കുമെന്ന് സാരം.