KL-ാസിക്ക് രാഹുൽ! ഇന്ത്യയിലെ സെഞ്ച്വറി ഒമ്പത് വർഷത്തിന് ശേഷം
വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി തികച്ച് കെഎൽ രാഹുൽ. ടെസ്റ്റ് കരിയറിലെ 11ാം സെഞ്ച്വറിയാണ് താരം കുറിച്ചത്. 190 പന്തുകളിൽ 12 ഫോറുകളോടെയാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. താരമിപ്പോഴും ക്രീസിലുണ്ട്. താരത്തിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ലീഡ് നേടി കുതിക്കുകയാണ്. നിലവിൽ 67 ഓവർ പിന്നിടുമ്പോൾ 218 റൺസ് ടോട്ടൽ നേടിയിട്ടുള്ള ഇന്ത്യയ്ക്ക് 56 റൺസിന്റെ ലീഡുണ്ട്.
ഇന്ത്യൻ മണ്ണിൽ ഒമ്പത് വർഷത്തിന് ശേഷമാണ് രാഹുൽ സെഞ്ച്വറി തികക്കുന്നത്. ഈ വർഷം മികച്ച പ്രകടനമാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ കാഴ്ചവെക്കുന്നത്. സ്വന്തം മണ്ണിൽ താരത്തിന്റെ രണ്ടാം ടെസ്റ്റ് ശതകമാണ് ഇത്.
100 പന്തിൽ 50 റൺസുമായി ശുഭ്മാൻ ഗിൽ പുറത്തായി. യശസ്വി ജയ്സ്വാൾ, സായ് സുദർശൻ എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടപ്പൈട്ടിരുന്നു . ജയ്സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്‌സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല. വിൻഡീസ് ആകെ 162 മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.