Fincat

ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം വോട്ടർ കാർഡുമായി ഒത്തുനോക്കണമെന്ന് ബിജെപി

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുർഖ ധരിച്ച് വോട്ട് ചെയ്യാൻ എത്തുന്ന സ്ത്രീകളുടെ മുഖം വോട്ടർ കാർഡുകളുമായി ഒത്തുനോക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്‌സ്വാളിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പട്‌നയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷണർ സംഘത്തെ സന്ദർശിച്ചപ്പോഴാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി കമ്മീഷൻ സംസ്ഥാനം സന്ദർശിക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുകയും ചെയ്യും.

ഒന്നോ രണ്ടോ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുത്തേണ്ടതില്ല. കൂടാതെ, ബുർഖ ധരിച്ച സ്ത്രീകളുടെ മുഖം അതത് കാർഡുകൾ ഉപയോഗിച്ച് ഉറപ്പാക്കണം. അതുവഴി യഥാർത്ഥ വോട്ടർമാർക്ക് മാത്രമേ അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയൂവെന്ന് ഉറപ്പാക്കാമെന്നും ജയ്‌സ്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിന്നാക്ക വിഭാഗ ഗ്രാമങ്ങളിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കണമെന്നും വോട്ടർമാരിൽ ആത്മവിശ്വാസം വളർത്തുന്നതിനായി ഫ്ലാഗ് മാർച്ച് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബൂത്ത് പിടിച്ചെടുക്കൽ ചരിത്രമുള്ള നദീതീര പ്രദേശങ്ങളിൽ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഉറപ്പാക്കണമെന്നും പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

അതേസമയം, ബിഹാറിൽ തെഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ​​ജോഷി, ബീഹാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിനോദ് ഗുഞ്ജ്യാൽ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനം നടത്തി. ബിജെപി, ജെഡിയു, ആർജെഡി, കോൺഗ്രസ് തുടങ്ങിയ അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തി.