Fincat

കൈവിട്ടുള്ള കുതിപ്പ് തുടർന്ന് സ്വർണം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. നേരിയ വര്‍ധനയാണ് സംഭവിച്ചിട്ടുള്ളതെങ്കിലും റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ് സ്വർണവില. ഇന്ന് പവന് 8 രൂപ വര്‍ധിച്ച് 88,568 രൂപ ആയിരിക്കുകയാണ്. ഒരു പവന് 11,071 രൂപ നല്‍കണം. ഇന്നലെ ഒരു പവന് 88,560 രൂപയായിരുന്നു വില.

സ്വര്‍ണവില ലക്ഷത്തിലേക്ക് അടുക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതിയെന്നാണ് കണക്കുകകള്‍ ദിവസേനയുള്ള ഈ വര്‍ധന സൂചിപ്പിക്കുന്നത്. പണിക്കൂലി കൂടാതെ സ്വര്‍ണം കൈയില്‍ കിട്ടാന്‍ ഒരു ലക്ഷം രൂപ നല്‍കേണ്ട സമയം അധികം വിദൂരമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പ്രവചിക്കുന്നത്. സ്വര്‍ണവില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷയാണ് ഓരോ ദിവസവും അസ്തമിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.