Fincat

‘മുറിവ് രേഖപ്പെടുത്തിയില്ല; ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതിയില്ല’; 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഗുരുതര വീഴ്ച

പാലക്കാട് ഒന്‍പത് വയസുകാരിയുടെ വലത് കൈ മുറിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിയ്ക്ക് ഗുരുതര വീഴ്ച. ചികിത്സാ പിഴവ് വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. സസ്‌പെന്‍ഷനിലായ ഡോക്ടര്‍മാരുടെ വീഴ്ച വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകളാണ് ലഭിച്ചത്.

കുട്ടിയുടെ മുറിവ് ഡോക്ടേഴ്‌സ് രേഖപ്പെടുത്തിയില്ല. ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതിയില്ല. വേദന ഉണ്ടായിട്ടും ഇന്‍ഫെക്ഷന്‍ പരിശോധന നടത്തിയില്ലെന്നും മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. ബിപി പോലും പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

പരുക്ക് ഉണ്ടെന്നും വേദന ഉണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിട്ടും കേസ്ഷീറ്റില്‍ ഇതൊന്നും ഇല്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രേഖയില്‍ പരുക്ക് വ്യക്തമാക്കുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ തന്നെ ഇന്‍ഫെക്ഷന്‍ ചികിത്സ തുടങ്ങി എന്നും രേഖകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ചികിത്സാ പിഴവ് ആരോപണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കെജിഎംഒഎ. ഒക്ടോബര്‍ 14ന് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും ഒപി ബഹിഷ്‌കരിക്കാനാണ് ഡോക്ടേഴ്സിന്റെ തീരുമാനം. 13ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒപി ബഹിഷ്‌കരിക്കുമെന്നും കെജിഎംഒഎ അറിയിച്ചിട്ടുണ്ട്. നാളെ കരിദിനം ആചരിക്കാനും സംഘടന തീരുമാനിച്ചു.