80 ലക്ഷം വീടുകൾ ലക്ഷ്യം! സംസ്ഥാനത്ത് ക്ഷേമ സർവെ നടത്താൻ തീരുമാനിച്ച് പിണറായി സർക്കാർ
സംസ്ഥാനത്ത് ക്ഷേമ സർവെ നടത്താൻ തീരുമാനിച്ച് പിണറായി സർക്കാർ. ക്ഷേമ സർവെ ലക്ഷ്യമിട്ടുള്ള സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന് ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. നവകേരളം – സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി എന്ന പേരിൽ 2026 ജനുവരി ഫെബ്രുവരി മാസങ്ങളിലായിരിക്കും സർവെ നടത്തുകയെന്ന് മന്ത്രിസഭ യോഗ തീരുമാനങ്ങൾ അറിയിച്ചുള്ള വാർത്താക്കുറിപ്പിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ക്ഷേമ പദ്ധതി വിലയിരുത്തലും വികസന പദ്ധതി നിർദ്ദേശങ്ങളും സമാഹരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 80 ലക്ഷം വീടുകളിൽ സർവെ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പിനായി നാലംഗ സംസ്ഥാന തല ഉപദേശക സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഐ എം ജി ഡയറക്ടർ കെ ജയകുമാർ, കോഴിക്കോട് ഐഐഎം പ്രഫസർ ഡോ. സജി ഗോപിനാഥ് എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതി അംഗങ്ങൾ.
സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം
നവകേരളം – സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ സംഘടിപ്പിക്കും. വികസന നിർദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുക, വികസനക്ഷേമ പരിപാടികൽ സംബന്ധിച്ച അഭിപ്രായം ആരായുക, വികസന ആവശ്യങ്ങൾ മനസ്സിലാക്കി വികസനമെത്തിക്കാനുള്ള ആസൂത്രണം നടത്തുക ക്ഷേമ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അഭിപ്രായം സമാഹരിക്കുക എന്നിവയാണ് ലക്ഷ്യം. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പ്രോഗ്രാം നടപ്പാക്കുക. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പിനായി 4 അംഗ സംസ്ഥാനതല ഉപദേശക സമിതിയും സംസ്ഥാന നിർവ്വഹണ സമിതിയും രൂപീകരിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, അസംബ്ലി തലത്തിലും, ജില്ലാ തലത്തിലും ഉചിതമായ ഉദ്യോഗസ്ഥരെയും വിദഗ്ദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ട് സമിതികൾ രൂപീകരിക്കുന്നതിന് ഐ & പി .ആർ.ഡി ഡയറക്ടർക്ക് ചുമതല നൽകി. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഐ എം ജി ഡയറക്ടർ കെ ജയകുമാർ, കോഴിക്കോട് ഐഐഎം പ്രഫസർ ഡോ. സജി ഗോപിനാഥ് എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതി അംഗങ്ങൾ. ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങൾ, നടപ്പിലാക്കിയ പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, മറ്റു സർക്കാർ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തുടങ്ങിയവ ശേഖരിച്ച് ഭാവി വികനസത്തിന് ഉപകരിക്കുന്ന രേഖയായി പഠന റിപ്പോർട്ട് മാറ്റുകയാണ് ലക്ഷ്യം.
മന്ത്രിസഭ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് ആഗിരണം ചെയ്യും
കണ്ണൂർ പരിയാരം സഹകരണ മെഡിക്കൽ കോളേജിൽ നിന്നും ഏറ്റെടുത്ത മിനിസ്റ്റീരിയൽ & എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് ആഗിരണം ചെയ്യും. 237 ജീവനക്കാരുടെ ആഗിരണ പ്രക്രിയയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതിനുപുറമേ 22 തസ്തിക വാനിഷിംഗ് കാറ്റഗറിയായി കണക്കാക്കി അനുവദിക്കും. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ എൻട്രി / സ്റ്റാൻഡ് എലോൺ ഓപ്റ്റ് ചെയ്ത സ്റ്റാഫ് നഴ്സുമാർക്ക് റീ-ഓപ്ഷനുള്ള അവസരം ഒരിക്കൽക്കൂടി മാത്രം അനുവദിക്കും.
ആലപ്പുഴയില്‍ പുതിയ സബ് ജയില്‍
ആലപ്പുഴ ജില്ലാ ജയില്‍ മുമ്പ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ സബ് ജയില്‍ ആരംഭിക്കും. ഇതിനായി 24 തസ്തികകള്‍ സൃഷ്ടിക്കും.
അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കും
അട്ടക്കുളങ്ങര വനിതാ ജയിൽ, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് അനുമതി നൽകി. തെക്കൻ മേഖലയിൽ ഉയർന്ന നിലയിലുള്ള മറ്റൊരു ജയിൽ സ്ഥാപിക്കാനുള്ള നിർദ്ദേശം നടപ്പിലാകുന്നതനുസരിച്ച് പ്രസ്തുത ജയിലിലേക്ക് ലയിപ്പിക്കണമെന്ന വ്യവസ്ഥയോടെ നിലവിലെ വനിതാ ജയിൽ പ്രവർത്തിക്കുന്ന അട്ടക്കുളങ്ങര ജയിൽ 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന രീതിയിൽ ഒരു താൽക്കാലിക സ്പെഷ്യൽ സബ് ജയിൽ ആക്കി പരിവർത്തനം ചെയ്യുന്നതിന് അനുമതി നൽകി. ബാക്കി തസ്തികകൾ അധികചുമതല നൽകി നിവർത്തിക്കണം എന്ന വ്യവസ്ഥയോടെ, മൂന്ന് വർഷക്കാലയളവിലേക്ക് താൽക്കാലികമായി 35 തസ്തികകൾ സൃഷ്ടിക്കുന്നതിനും അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറുടെ ജോലി നിർവ്വഹിക്കുന്നതിന് KEXCON മുഖേന 15 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും അനുമതി നൽകി.
തസ്തിക
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിന് 15 അധ്യാപക തസ്തികകൾ സൃഷ്ടിക്കും.
വർക്കല ഗവ. യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ 5 തസ്തികകൾ സൃഷ്ടിക്കും. അത്യാവശ്യമുള്ള ബാക്കി തസ്തികകൾ നാഷണൽ ആയുഷ് മിഷൻ വഴിയോ കരാർ വ്യവസ്ഥ പ്രകാരമോ താൽക്കാലികമായി നിയമിക്കുന്നതിനും അനുമതി നൽകി. മെഡിക്കൽ ഓഫീസർ (നാച്യുർ ക്യൂവർ) – 2, നേഴ്സ് (ഗ്രേഡ്-II) – 1 ,നേഴ്സിംഗ് അസിസ്റ്റന്റ്റ് (ഗ്രേഡ്-II) – 1, ലാബ് ടെക്നീഷ്യൻ (ഗ്രേഡ്-II) -1 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക.
മൃഗസംരക്ഷണ മേഖലയിൽ മൈക്രോപ്ലാൻ – നിർദ്ദേശം അംഗീകരിച്ചു
മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട 74 ദുരന്തബാധിത കുടുബങ്ങളെ സഹായിക്കുന്നതിനായി മൃഗസംരക്ഷണ മേഖലയിൽ 90,16,600 രൂപ ചെലവ് കണക്കാക്കിയ മൈക്രോപ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിൽ നിന്നും സമർപ്പിച്ച നിർദ്ദേശം അംഗീകരിച്ചു.
ഭേദഗതി
ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമി ക്രമീകരിക്കുന്നതിനുള്ള ഫീസ് ന്യായവിലയുടെ 5 ശതമാനം ആക്കി കുറക്കും. ഇതിന് 27/08/2025 ലെ മന്ത്രിസഭായോഗം അംഗീകരിച്ച The Kerala Govt. Land Assignment (Regularisation of the Contraventions) Rules, 2025 ല്‍ ഭേദഗതി വരുത്തും. നേരത്തെയുള്ള 10 ശതമാനം എന്ന നിരക്കാണ് 5ശതമാനത്തിലേക്ക് കുറവ് വരുത്തുന്നത്. നിയമസഭാ സബ്ജക്ട് കമ്മിറ്റി ശിപാർശ പ്രകാരമാണ് മാറ്റം.
കാലാവധി ദീര്‍ഘിപ്പിച്ചു
കേരള ഷിപ്പിങ്ങ് & ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറായ ആര്‍ ഗിരിജയുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കും.
പാട്ടത്തിന് അനുവദിക്കും
ഇടുക്കി വില്ലേജിൽ, സർവ്വേ 161/1 pt ൽ ഉൾപ്പെട്ട 3 പ്ലോട്ടുകളിലായുള്ള (0.4452 ഹെക്ടർ, 0.2023 ഹെക്ടർ, 0.1639 ഹെക്ടർ) 0.8114 ഹെക്ടർ ഭൂമി, വിവിധ ആവശ്യങ്ങൾക്കായി, ആർ ഒന്നിന് 100 രൂപ നിരക്കിൽ പ്രതിവർഷ പാട്ടം ഈടാക്കി നിബന്ധനകൾക്ക് വിധേയമായി കെ.എസ്.ആർ.ടി.സി.യ്ക്ക് 10 വർഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കും. കാസർഗോഡ് ഹോസ്‌ദുർഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിപ്പെട്ട 39.66 ആർ ഭൂമി ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് സിറ്റി ഗേറ്റ് സ്റ്റേഷൻ, സി.എൻ.ജി ഫില്ലിങ്ങ് സ്റ്റേഷൻ എന്നിവ സ്ഥാപിക്കുന്നതിനായി 4,60,695 രൂപ വാർഷികപാട്ടം ഈടാക്കി 30 വർഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നൽകും.