Fincat

അഫ്ഗാന്‍- പാകിസ്താന്‍ സംഘര്‍ഷം; 200ലധികം താലിബാന്‍ സൈനികരെ വധിച്ചെന്ന് പാകിസ്താന്റെ അവകാശവാദം

ഇസ്ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200-ലേറെ താലിബാന്‍ സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍. അഫ്ഗാന്‍- പാകിസ്താന്‍ ഏറ്റുമുട്ടലില്‍ 23 പാക് സേന അംഗങ്ങളും കൊല്ലപ്പെട്ടതായി പാകിസ്താന്‍ വ്യക്തമാക്കി. എന്നാല്‍ നേരത്തെ 58 പാക് സേന അംഗങ്ങള്‍ കൊല്ലപ്പെട്ടെന്നായിരുന്നു അഫ്ഗാനിസ്ഥാനിലെ തീലബാന്‍ ഭരണകൂടം അറിയിച്ചത്. ഇതിന് പിന്നാലെയാണ് പാക് സൈന്യം കണക്കുകള്‍ പുറത്തുവിട്ടത്.
അഫ്ഗാനിസ്താന്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും തങ്ങള്‍ പിടിച്ചടക്കിയെന്നും പാകിസ്താന്‍ അവകാശവാദമുന്നയിച്ചു. അഫ്ഗാനിസ്താനിലെ താലിബാനും പാകിസ്താനി താലിബാനും യാതൊരു പ്രകോപനവുമില്ലാതെയാണ് അതിര്‍ത്തിയില്‍ ആക്രമണവുമായി എത്തിയത് എന്നാണ് പാകിസ്താന്‍ സൈന്യം പറയുന്നത്. താലിബാന്റെ ആക്രമണത്തെ ശക്തമായി ചെറുക്കുകയും താലിബാന്റെ വിവധ കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പാക് സൈന്യം അവകാശപ്പെട്ടു.

അതേസമയം, അതിര്‍ത്തി മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 58 പാക് സൈനികര്‍ മരിച്ചെന്നായിരുന്നു താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ആക്രമണത്തിന് തിരിച്ചടിയുണ്ടാകാതെ പോകില്ലെന്നായിരുന്നു താലിബാന്‍ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയത്. ആക്രമണത്തില്‍ 20 അഫ്ഗാന്‍ സൈനികര്‍ മരിച്ചതായാണ് താലിബാന്‍ വക്താവ് അറിയിച്ചത്.

വ്യാഴാഴ്ച്ച കാബൂളിലെ രണ്ടിടങ്ങളിലടക്കം അഫ്ഗാനിലെ മൂന്ന് കേന്ദ്രങ്ങൡ സ്‌ഫോടനമുണ്ടായത്. ഇതിന് പിന്നില്‍ പാകിസ്താനാണെന്നാണ് താലിബാന്‍ ഭരണകൂടം ആരോപിക്കുന്നത്. എന്നാല്‍ അഫ്ഗാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താന്‍ ഏറ്റെടുത്തിട്ടില്ല.