സ്വത്തുക്കൾ വഖഫ് ചെയ്തവർക്ക് ഗോൾഡൻ വിസ; പ്രഖ്യാപനവുമായി യുഎഇ
സ്വത്തുക്കള്‍ വഖഫ് ചെയ്തവര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് യുഎഇ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരുടെ ഗണത്തിലാണ് വഖഫ് ചെയ്തവരെ ഉള്‍പ്പെടുത്തുക. ഇതു സംബന്ധിച്ച കരാറില്‍ ജിഡിആര്‍എഫ്എയും ഔഖാഫ് മന്ത്രാലയവും ഒപ്പുവച്ചു. ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായവരെ ഔഖാഫായിരിക്കും നാമനിര്‍ദേശം ചെയ്യുക.
വഖഫ് ചെയ്തവരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതിനു ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത കമ്മിറ്റിക്കും രൂപം നല്‍കി. സഹിഷ്ണുതയുടെയും മാനവീകതയുടെയും ആഗോള കേന്ദ്രമായി ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ വിസയില്‍ പുതിയ വിഭാഗം കൂടി ഉള്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
വഖഫ് ചെയ്യുന്നതിന്റെ മൂല്യം എല്ലാവരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് സ്വത്തുവകകള്‍ ദാനം ചെയ്യുന്നവരെ പ്രത്യേകം വിസ നല്‍കി ആദരിക്കുന്നതെന്നും ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.
2019 ജൂണിലാണ് യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഗോൾഡൻ വിസ വിതരണം തുടങ്ങിയത്. ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. പിന്നാലെ വിവിധ മേഖലകളിലെ പ്രതിഭകള്‍, ഗവേഷകര്‍, മികച്ച വിദ്യാര്‍ത്ഥികള്‍, വിദേശരാജ്യങ്ങളിലെ സെലിബ്രിറ്റികൾ എന്നിവരും ഗോൾഡൻ വിസയ്ക്ക് അർഹരായി. ഇതോടെ ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം കുതിച്ചുയരുകയും ചെയ്തു.