Fincat

മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ, സ്റ്റേഡിയം നവീകരണത്തിന്‍റെ മറവിൽ മരംമുറിയും

കൊച്ചി: മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡൻ എംപി. സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണം. കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്‍റോ അഗസ്റ്റിന്‍റെ നിലപാടിൽ സംശയമുണ്ട്. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തിൽ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയത്. ദുരുഹതകളുള്ള ബിസിനസ് ഡീലാണ് നടന്നതെന്നും സർക്കാർ അന്വേഷണത്തിന് തയ്യാറാകണമെന്നും എറണാകുളം എം പി ഹൈബി ഈഡൻ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണത്തിനായി ജിസിഡിഎയും സ്പോൺസറും തമ്മിലുണ്ടാക്കിയ കരാർ എന്താണെന്ന് വ്യക്തമാക്കണമെന്നും ആസൂത്രിതമായി സ്റ്റേഡിയം കൈക്കൽ ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഗൂഢാലോചന നടന്നിട്ടുണ്ട് ഇതിൽ സമഗ്ര അന്വേഷണം വേണം. ജിസിഡിയെ ചെയർമാൻ രാജിവെക്കണമെന്നും ഷിയാസ് പറഞ്ഞു.

അതേസമയം, സ്റ്റേഡിയത്തെക്കുറിച്ചും സ്പോൺസറെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നൽകിയിട്ടില്ല. മെസിയും അർജൻറീനയും ഈ വർഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരിൽ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാർ വ്യവസ്ഥകൾ എന്തൊക്കെയാണ്, സ്പോൺസറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്.