അമേരിക്കയിലെ ഷട്ട് ഡൗൺ രണ്ടാം മാസത്തിൽ; ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ നിർബന്ധിത അവധിയിൽ, ശമ്പളവുമില്ല

അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ രണ്ടാം മാസത്തിലേക്ക് കടന്നു. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ നിർബന്ധിത അവധിയിലാണ്. അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്നവർക്ക് പോലും ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്. അടച്ചുപൂട്ടൽ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഒന്നും ഇതുവരെ ഫലം കണ്ടില്ല.

2019ലും ട്രംപിന്‍റെ ഭരണകാലത്ത് ഷട്ട് ഡൌണുണ്ടായിരുന്നു. അന്നത് നീണ്ടുനിന്നത് 35 ദിവസമാണ്. നിലവിലെ ഷട്ട് ഡൌണ്‍ 30 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇത്തവണത്തേത് എന്ന് അവസാനിക്കും എന്നത് വ്യക്തമല്ല. വൈറ്റ് ഹൌസ് റിപബ്ലിക്കൻ, ഡെമോക്രാറ്റിക് നേതൃത്വവുമായി ഒരു ചർച്ചയും നടത്തുന്നില്ല. ഡെമോക്രാറ്റിക് പാർട്ടിയുമായി ചർച്ചയ്ക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. ആരോഗ്യ പരിരരക്ഷ, സബ്സിഡി ഉൾപ്പെടാതെയുള്ള ധന അനുമതി ബില്ല് പാസ്സാക്കാതെ ഡെമോക്രാറ്റുകളുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്നാണ് ട്രംപിന്‍റെ നിലപാട്. ആരോഗ്യ പരിരക്ഷ ഇല്ലാതെ ധന അനുമതി ബില്ല് പാസ്സാക്കാൻ ആവില്ലെന്ന ഉറച്ച നിലപാടിലാണ് ഡെമോക്രാറ്റുകൾ.
യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ അടച്ചുപൂട്ടൽ

14 ലക്ഷം സർക്കാർ ജീവനക്കാരെയാണ് ഷട്ട് ഡൌണ്‍ ബാധിച്ചിരിക്കുന്നത്. ഏഴ് ലക്ഷം പേർ താത്ക്കാലിക അവധിയിലാണ്. അവർക്ക് ശമ്പളം ലഭിക്കുന്നില്ല. വിമാനത്താവളത്തിലെ ഉൾപ്പെടെ അവശ്യ സർവീസുകാർക്കും ശമ്പളമില്ല. 7,30,000 പേർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. സർക്കാർ ജീവനക്കാർ വലിയ പ്രതിസന്ധിയിലാണ്. 13 തവണ സെനറ്റിൽ ധനാനുമതി ബില്ല് അവതരിപ്പിച്ചിരുന്നു. 13 തവണയും പരാജയപ്പെട്ടു. ഷട്ട് ഡൌണ്‍ എന്ന് അവസാനിക്കുമെന്ന് രാഷ്ട്രീയ നേതൃത്വത്തിന് ഒരു ധാരണയുമില്ല. പ്രതിസന്ധി നീണ്ടുപോകുന്തോറും, സമ്പദ്‌വ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2019-ലെ 345 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷം യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലാണ് ഇത്.
