സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സില്‍; കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു

ഐപിഎല്‍ അടുത്ത സീസണില്‍ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സാന്നിധ്യം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ കിങ്സില്‍ കളിക്കും.സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരണ്‍ എന്നീ താരങ്ങള്‍ രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കി. മൂന്ന് താരങ്ങളും കൈമാറ്റ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. തന്റെ ആദ്യ ക്ലബ് കൂടിയായ രാജസ്ഥാൻ റോയല്‍സിനോട് ജഡേജ ക്യാപ്റ്റൻ സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്.
നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിലാണ് ജഡേജ രാജസ്ഥാനിലേക്ക് മാറാൻ തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ 37കാരനായ ജഡേജയുടെ ഐപിഎല്ലില്‍ ക്യാപ്റ്റൻസി റെക്കോർഡുകള്‍ മോശമാണ്. 2002ല്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം ധോണിയില്‍ നിന്ന് ഏറ്റെടുത്ത ജഡേജയ്ക്ക് എട്ട് മത്സരങ്ങളില്‍ രണ്ടില്‍ മാത്രമാണ് ടീമിനെ വിജയിപ്പിക്കാനായത്. തുടർന്ന് ജഡേജ ക്യാപ്റ്റൻ സ്ഥാനം ധോണിക്ക് തന്നെ കൈമാറി. ഇന്ത്യൻ ടീമില്‍ ഓള്‍റൗണ്ടറായ ജഡേജയെ ഒരിക്കല്‍ പോലും ക്യാപ്റ്റൻ സ്ഥാനം തേടിവന്നിട്ടുമില്ല.

സഞ്ജു സാംസണ്‍ പോകുമ്ബോള്‍ മൂന്ന് താരങ്ങളായിരുന്നു ക്യാപ്റ്റനായി രാജസ്ഥാൻ റോയല്‍സിന്റെ മനസിലുണ്ടായിരുന്നത്. ഇന്ത്യൻ ഓപണിങ് ബാറ്റർ യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേല്‍, മധ്യനിര താരം റിയാൻ പരാഗ് തുടങ്ങിയവരില്‍ ഒരാളെ നായകസ്ഥാനത്തെത്തിക്കാനായിരുന്നു റോയല്‍സിന്റെ നീക്കം. കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ്‍ പരിക്കിനെ തുടർന്ന് കളിക്കാതിരുന്നപ്പോള്‍ റിയാൻ പരാഗ് ആയിരുന്നു രാജസ്ഥാൻ റോയല്‍സിന്റെ ക്യാപ്റ്റനായുണ്ടായിരുന്നത്. എന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാൻ പരാഗിന് കഴിഞ്ഞില്ല. സീസണില്‍ ഒമ്ബതാം സ്ഥാനത്താണ് റോയല്‍സ് ഫിനിഷ് ചെയ്തത്.
മറുവശത്ത് ചെന്നൈ സൂപ്പർ കിങ്സിലും ക്യാപ്റ്റൻ ആരാകുമെന്നതില്‍ ആകാംഷയുണ്ട്. നിലവില്‍ റുതുരാജ് ഗെയ്ക്ക്‌വാദാണ് ചെന്നൈയുടെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടർന്ന് റുതുരാജ് സീസണ്‍ പകുതിക്ക് വെച്ച് പിന്മാറിയിരുന്നു. പിന്നീട് ധോണിയായിരുന്നു ചെന്നൈയുടെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണില്‍ ചെന്നൈ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. റുതുരാജ് ക്യാപ്റ്റനായിരുന്ന 2024ലെ സീസണിലും ചെന്നൈയുടെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. അഞ്ചാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.

