83 ഇന്നിങ്സിനും 807 ദിനങ്ങള്‍ക്കും ശേഷം ബാബറിന് സെഞ്ച്വറി; ശ്രീലങ്കക്കെതിരെ പാകിസ്താന് തകര്‍പ്പൻ ജയം

നീണ്ട കാലത്തിന്റെ ഇടവേളക്ക് സെഞ്ച്വറിയുമായി ബാബർ അസം. 807 ദിനങ്ങള്‍ക്കും 83 ഇന്നിങ്സിനും ശേഷമാണ് ഇന്നലെ ശ്രീലങ്കക്കെതിരെ താരം സെഞ്ച്വറി നേടിയത്.മത്സരത്തില്‍ ശ്രീലങ്കയെ പാകിസ്താൻ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ഇതോടെ ഏകദിന പരമ്ബരയില്‍ 2-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റിന് 288 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 10 പന്ത് ബാക്കി നില്‍ക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താൻ ലക്ഷ്യത്തിലെത്തി.
119 പന്തില്‍ 8 ഫോറുകള്‍ അടക്കം ബാബർ അസം 102 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 78 റണ്‍സെടുത്ത ഫഖർ സമാൻ, പുറത്താകാതെ 51 റണ്‍സെടുത്ത മുഹമ്മദ് റിസ്വാൻ, 33 റണ്‍സെടുത്ത സയീദ് അയൂബ് എന്നിവരും തിളങ്ങി.
ശ്രീലങ്കക്കുവേണ്ടി ജനിത് ലിയനാഗെ (54), കാമിന്ദു മെൻഡിസ് (44), സദീര സമരവിക്രമ(42), വാനിന്ദു ഹസരങ്കെ (37) എന്നിവർ തിളങ്ങി. പാക് ബൗളിങ് നിരയില്‍ ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

