ചിത്രം തെളിഞ്ഞു; പ്രചാരാണം കൊഴുപ്പിച്ച് മുന്നണികൾ, വിമതരും അപരരും തലവേദനയാകും

തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ പ്രചാരാണം കൊഴുപ്പിച്ച് മുന്നണികൾ. കേരളം പോളിംഗ് ബൂത്തിലേക്ക് പോകാൻ ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കി. ആവേശത്തിലും പാർട്ടികൾക്ക് തലവേദനയായിരിക്കുകയാണ് വിമത സ്ഥാനാർത്ഥികൾ. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ വിമത – അപര ശല്യം. ശബരിമല സ്വര്‍ണ്ണക്കൊള്ള പ്രതിപക്ഷം ആളിക്കത്തിക്കുമ്പോൾ വികസന നേട്ടങ്ങളും ക്ഷേമ പ്രഖ്യാപനങ്ങളും ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.

തിരുവനന്തപുരത്ത് അടക്കം വലിയ മേൽക്കൈയാണ് ബിജെപിയുടെ പ്രതീക്ഷ. പ്രചാരണം കൊഴുപ്പിക്കുന്ന മുന്നണികള്‍ക്ക് തലവേദനയായി വിമത സ്ഥാനാർഥികള്‍ രംഗത്തുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചിടങ്ങളിലാണ് വിമതർ ഉള്ളത്. ഉള്ളൂർ, വാഴോട്ടുകോണം, ചെമ്പഴന്തി, കാച്ചാണി, വിഴിഞ്ഞം വാർഡുകളിലാണ് എൽഡിഎഫിന് വിമത ഭീഷണി. പൗണ്ട് കടവിലും ഉള്ളൂരിലും കഴക്കൂട്ടത്തും പുഞ്ചക്കരിയിലും വിഴിഞ്ഞത്തുമാണ് യുഡിഎഫിന് വിമതശല്യം. കൊച്ചി കോർപ്പറേഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാർഅടക്കം പത്തിലേറെ വാർഡിൽ യുഡിഎഫിനും വിമത ഭീഷണിയുണ്ട്. തൃശൂരിൽ കോൺഗ്രസിനും സിപിഎമ്മിനും സിപിഐക്കും വിമതരുണ്ട്. പാലക്കാട് പിരിയാരി പഞ്ചായത്തിൽ അഞ്ചിടങ്ങളിൽ യുഡിഎഫിന് വെല്ലുവിളിയായി വിമതർ മത്സരിക്കും. പിൻവാങ്ങാത്ത വിമതരെ പുറത്താക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം.
