
തിരുവനന്തപുരം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്‌ആർടിസി കണ്ടക്ടർക്ക് അഞ്ച് വര്‍ഷം കഠിന തടവ്.വെമ്ബായം സ്വദേശി സത്യരാജിനാണ് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തിയത്. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് വിധി. പിഴ തുക കെട്ടിവെച്ചില്ലെങ്കില്‍ പ്രതി ആറ് മാസം കൂടി അധിക ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിധിയില്‍ പ്രത്യേകം വ്യക്തമാക്കുന്നു.
2023 ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ പോകാന്‍ ബസില്‍ കയറിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടക്ടര്‍ കടന്ന് പിടിക്കുകയായിരുന്നു. തിരക്കിനിടെ അബദ്ധത്തില്‍ സംഭവിച്ചതാവാം എന്ന് കരുതി പെണ്‍കുട്ടി ആദ്യം മാറി നിന്നു. എന്നാല്‍ പിന്നാലെ എത്തിയ ഇയാള്‍ വീണ്ടും പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. കുട്ടി സ്‌കൂളിലെത്തി കാര്യം പറഞ്ഞതോടെ സ്‌കൂള്‍ അധികൃതര്‍ ആര്യനാട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

