ശംഖുമുഖത്ത് വിസ്മയം തീർത്ത് നാവികസേന; കരുത്ത് കാട്ടി ഓപ്പറേഷൻ ഡെമോ 2025

ഇന്ത്യൻ നാവികസേനയുടെ ശക്തിയും, അച്ചടക്കവും, സൗന്ദര്യവും പ്രകടമാക്കി ഓപ്പറേഷൻ ഡെമോ 2025. ശംഖുമുഖത്തെ കടലും, ആകാശവും ഒരുപോലെ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വേദിയായി. സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ INS വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങളും, അന്തർവാഹിനിയും നേവി ദിനാഘോഷത്തിന്റെ ഭാഗമായി.

ഇന്ത്യൻ നാവികസേനയുടെ അഭിമാനം INS വിക്രാന്തിൻ നിന്ന് പറന്നുയർന്ന മിഗ് 29 K വിമാനം ആവേശം വാനോളം ഉയർത്തി. ശംഖുംമുഖം തീരത്തെത്തിയ രാഷ്ട്രപതിക്ക് അഭിവാദ്യവുമായി ആദ്യമെത്തിയത് എം എച്ച് 60, ഡോണിയർ വിമാനങ്ങളാണ്. പിന്നാലെ ഐ എൻഎസ് കൊൽക്കത്ത, ഐ എൻ എസ് കമാൽ , ഐ എൻ എസ് ഉദയഗിരി എന്നീ പടക്കപ്പലുകൾ രണ്ടു വശങ്ങളിൽ നിന്നെത്തി. പിന്നാലെ മൂന്ന് ചേതക്ക് വിമാനങ്ങളുടെയും അഞ്ച് ബോംബർ വിമാനങ്ങളുടെയും ഫോർമേഷൻ അഭ്യാസ പ്രകടനങ്ങളുമായെത്തി.
കടലിൽ ബന്ധിയാക്കപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന കമാൻഡോ ഓപ്പറേഷൻ ഡെമോ നടന്നു. ഐഎൻഎസ് വിപുലിന്റേയും ഐഎൻ എസ് വിദ്യുതിന്റേയും വരവ്, പടക്കപ്പലുകളിൽ നിന്ന് മിസൈൽ വർഷം. പിന്നാലെ മറൈൻ കമാൻഡോകളുടെ പാരച്യൂട്ടിൽ നിന്നുള്ള പറന്നിറങ്ങൽ എന്നിവയ്ക്ക് ശംഖുമുഖം സാക്ഷ്യം വഹിച്ചു.

പടക്കപ്പലുകളായ ഐ എൻ എസ് ഇംഫാലിലും ഐ എൻ എസ് കൊൽക്കത്തയിലും ഹെലികോപ്ടറുകൾ പറന്നിറങ്ങിയതും അപൂർവ്വ കാഴ്ചയായി. അഭിമാന നിമിഷമെന്നായിരുന്നു രാഷ്ട്രപതി ദ്രൗദപദി മുർമു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രതികരിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും ഓപ്പറേഷൻ ഡെമോയുടെ ഭാഗമായി.
