‘സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടാക്കും, കോഴിക്കോട് ജില്ലയിൽ വലിയ മുന്നേറ്റം കാഴ്ചവെക്കും’; മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ വലിയ മുന്നേറ്റം കാഴ്ച വെക്കും. പ്രചാരണത്തിലെ ജനപങ്കാളിത്തം അതാണ് വ്യക്തമാക്കുന്നത്. കൂടുതൽ അധികം സീറ്റ് നേടി അധികാരത്തിൽ വരും.

കോഴിക്കോട് മതനിരപേക്ഷതയ്ക്ക് പ്രാധാന്യമുണ്ട്. എൽഡിഎഫ് ജയിക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. എൽഡിഎഫ് ട്രെൻഡാണ് എല്ലായിടത്തും കാണുന്നത്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പാകുമ്പോഴേക്കും മീൻ ചന്തയിൽ പാലം കൊണ്ടുവരും. സർക്കാരിന്റെ പ്രവർത്തനം കോർപ്പറേഷന്റെ പ്രവർത്തനം തുടങ്ങി എല്ലാ നിലയിലും ജനം എൽഡിഎഫ് ജയിക്കാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ കനത്ത പോളിങ് നടക്കുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. പോളിങ് 50 ശതമാനം കടന്നു. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്.

വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാർഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്.
