മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിലെ അനിഷ്ട സംഭവങ്ങള്‍; മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റില്‍

കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദർശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റില്‍.കൊല്‍ക്കത്ത പൊലീസാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പരിപാടി സംഘടിപ്പിക്കുന്നതിലെ വീഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ പ്രഖ്യാപിക്കുന്നുവെന്നും ബംഗാള്‍ മുഖ്യമത്രി മമത ബാനർജി പറഞ്ഞു.

ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മെസി കൊല്‍ക്കത്തയിലെത്തിയത്. ഇന്റർ മയാമിയില്‍ മെസിയുടെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സുവാരസ്, അർജന്റീന താരം റോഡ്രിഗോ ഡി പോള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാവിലെ 11.15നാണ് മെസി എത്തിയത്.
മെസിയെ കാണാനായി രാവിലെ മുതല്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. 5000 മുതല്‍ 25000 രൂപ വരെയായിരുന്നു ടിക്കറ്റുകള്‍ക്ക് എന്നാല്‍ മെസി ഗ്രൗണ്ടില്‍ വെറും പതിനഞ്ച് മിനിറ്റില്‍ താഴെയാണ് ചെലവഴിച്ചത്.
വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസ്സിയെ പൊതിഞ്ഞുനില്‍ക്കുകകൂടി ചെയ്തതോടെ ആരാധകര്‍ക്ക് കാണാന്‍ സാധ്യമായില്ല. ഇതില്‍ രോഷാകുലരായ കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എറിയുകയും കസേരകളും ബാനറുകളും തല്ലിത്തകര്‍ക്കുകയുമായിരുന്നു.

മൂന്നു ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ മെസിക്ക്, ഇനി ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളിലാണ് പരിപാടികള്‍, ശനിയാഴ്ച വൈകിട്ടാണ് ഹൈദരാബാദിലെ പരിപാടി. കൊല്‍ക്കത്ത നഗരത്തിലെ പരിപാടികള്‍ അലങ്കോലമായതോടെ ബാക്കി ഇനിയെന്താകുമെന്ന് കണ്ടറിയണം.
