സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗകാലാവധി 15 അല്ല, 20 വര്‍ഷമായി ഉയര്‍ത്തും; കരട് വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന് വിരുദ്ധമായി സർക്കാർ വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വർഷമായി ഉയർത്തും.വിജ്ഞാപനത്തിന്റെ കരട് പുറത്തിറക്കി. സർക്കാർ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സർക്കാരിന് പങ്കാളിത്തമുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ 20 വർഷം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഭേദഗതി.
സമവർത്തിപ്പട്ടികയില്‍ കേന്ദ്രത്തിന് വിരുദ്ധമായ നിയമനിർമാണം പാടില്ലെന്ന വ്യവസ്ഥ ലംഘിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. വാഹനങ്ങളുടെ ഉപയോഗ കാലാവധി നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകള്‍ക്ക് അധികാരമില്ലാത്തപ്പോഴാണ് നിയമനിർമാണമെന്നും ആക്ഷേപമുണ്ട്.

2021-ലെ കേന്ദ്രസർക്കാരിന്റെ പഴയവാഹനം പൊളിക്കല്‍ നയത്തെത്തുടർന്ന് 15 വർഷം പിന്നിട്ട 4500 സർക്കാർ വാഹനങ്ങളുടെയും 1115 കെഎസ്‌ആർടിസി ബസുകളുടെയും രജിസ്‌ട്രേഷൻ റദ്ദാക്കിയിരുന്നു. സർക്കാർ വാഹനങ്ങള്‍ പൊളിക്കാൻ തീരുമാനിച്ചപ്പോള്‍ പ്രത്യേക ഉത്തരവിലൂടെ രണ്ടുതവണ കാലാവധി നീട്ടി കെഎസ്‌ആർടിസി ബസുകള്‍ നിരത്തിലിറക്കി. നടപടിക്ക് അധികപരിരക്ഷ നല്‍കാനാണ് നിയമഭേദഗതി.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘വാഹൻ’ വെബ്‌സൈറ്റില്‍ ഇവയുടെ രജിസ്‌ട്രേഷൻ റദ്ദായതിനാല്‍ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ രജിസ്റ്ററില്‍ എഴുതിയാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നല്‍കുന്നത്. ആറുമാസത്തിനുള്ളില്‍ 900 ബസുകളുടെ രജിസ്‌ട്രേഷൻകൂടി റദ്ദാകും. പൊതുമേഖലാ റോഡ് ട്രാൻസ്പോർട്ടിങ് കോർപ്പറേഷനുകള്‍ക്ക് ഇൻഷുറൻസ് ഇല്ലാതെയും വാഹനങ്ങള്‍ നിരത്തിലിറക്കാൻ അനുമതിയുള്ളതുകൊണ്ടാണ് കാലാവധി കഴിഞ്ഞ ബസുകള്‍ ഓടിക്കാൻ കെഎസ്‌ആർടിസിക്ക് കഴിയുന്നത്. നഷ്ടപരിഹാരം സ്വന്തംനിലയ്ക്ക് നല്‍കുകയാണ്. അംഗീകൃത പൊളിക്കല്‍കേന്ദ്രങ്ങള്‍ തുടങ്ങാത്തതിനാല്‍ കാലാവധികഴിഞ്ഞ സർക്കാർവാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

