വാളയാർ ആൾക്കൂട്ട കൊലപാതകം; മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം, 25 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.തൃശൂർ മെഡിക്കൽ കോളജിലെത്തി കുടുംബാംഗങ്ങൾ മൃതദേഹം കണ്ടു.

അതിനിടെ വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. റാം നാരായണൻ കൊല്ലപ്പെട്ട് നാലുദിവസം കഴിഞ്ഞിട്ടും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പ്രതികരിച്ചു. അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സർക്കാർ നിലപാട് അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
നാരായൺ ദളിത് വിഭാഗത്തിൽപ്പെടുന്ന ആളാണ്. കൊലപാതകത്തിൽ ഉൾപ്പെട്ട ആളുകൾക്കെതിരെ നടപടിയെടുക്കുന്നതിലും പോലീസിനെ ഗുരുതര വീഴ്ചയുണ്ടായി. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണം. പതിനഞ്ചോളം പ്രതികൾ ഉണ്ടെന്നറിക്ക് നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം റാം നാരായണന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഏറ്റെടുക്കാൻ തയാറാണെന്ന് കോൺഗ്രസ് അറിയിച്ചു. ചെലവ് വഹിക്കാൻ ഡിസിസിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർദേശം നൽകി. സർക്കാർ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ചെലവ് വഹിക്കാനാണ് ഡിസിസിക്ക് നൽകിയിരിക്കുന്ന നിർദേശം.
വാളയാര്‍ അട്ടപ്പളത്താണ് ആള്‍ക്കൂട്ട മര്‍ദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ മര്‍ദിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളൻ എന്ന് ആരോപിച്ചു മർദ്ദിച്ചു. പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. അവശനിലയിലായ രാമനാരായണനെ പൊലീസ് എത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
